ആധുനിക ഫുട്ബോളിലെ രണ്ട് സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യൂറോപ്പിന് പുറത്തേക്ക് പോയിരിക്കുകയാണ്. റൊണാൾഡോ ഈ വർഷം തുടക്കത്തിലാണ് ഇംഗ്ലണ്ട് വിട്ട് സൗദി അറേബ്യൻ ക്ലബായ അൽ- നസ്റിലേക്ക് പോയത്. മാസങ്ങൾക്കപ്പുറം മെസ്സിയും യൂറോപ്പ് വിട്ട് അമേരിക്കയിലേക്കും പോയിരിക്കുകയാണ്.
എന്നാൽ ഇരു താരങ്ങളുടെയും നിലവിലെ ക്ലബ് പരിശോധിച്ചാൽ റൊണാൾഡോ കളിക്കുന്ന അൽ- നസ്‌റിനെക്കാൾ പരിതാപകരമാണ് മെസ്സിയുടെ ഇന്റർ മിയാമി. അൽ- നസ്ർ ഏഷ്യയിലെ തന്നെ മികച്ച ക്ലബ്ബുകളിൽ ഒന്നാണ്. മികച്ച സ്റ്റേഡിയവും സുരക്ഷാ സംവിധാനവുമൊക്കെ അൽ നസ്റിനുണ്ട്.
എന്നാൽ മെസ്സിയുടെ ഇന്റർ മിയാമി അത്ര മികച്ച ക്ലബ്ബല്ല. ഒരു താൽകാലിക സ്റ്റേഡിയമാണ് ഇന്റർ മിയാമിയുടേത്. കൂടാതെ സ്റ്റേഡിയത്തിന് ഗേറ്റുകളോ സെക്യൂരിറ്റിയോ ഒന്നും തന്നെയില്ല. ആളുകൾക്ക് പിച്ചിലൂടെ നടക്കാൻ കഴിയുന്ന രീതിയിലാണ് മിയാമിയുടെ സ്റ്റേഡിയം. ഇതിനു പുറമെ ഇന്റർ മിയാമിക്ക് ആരാധകരും വളരെ കുറവാണ്.
ഇന്റർമിയാമിയുടെ ഡച്ച് ഗോൾകീപ്പർ നിക്ക് മാർസ്‌മാന്റെ വാക്കുകളിലും ഇന്റർ മിയാമി സ്റ്റേഡിയത്തിന്റെ അവസ്ഥ വ്യക്തമാവുന്നുണ്ട്. ഒരു താൽക്കാലിക സ്റ്റേഡിയമാണ് ഞങ്ങൾക്കുള്ളത്, ആളുകൾക്ക് പിച്ചിലൂടെ നടക്കാൻ കഴിയും, ഗേറ്റുകളില്ല. സെക്യൂരിറ്റിയില്ലാതെയാണ് ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് പുറപ്പെടാറുള്ളതെന്നുമാണ് നിക്ക് മാർസ്‌മാൻ വ്യക്തമാക്കുന്നത്.
ക്യാമ്പ് നൗ പോലുള്ള ലോകോത്തര സ്റേഡിയങ്ങളിൽ കളിച്ച മെസ്സി ഇന്റർ മിയാമിയുടെ ഈ സ്റേഡിയത്തോടും അവിടുത്തെ രീതികളോടും എങ്ങനെ പൊരുത്തപെടുമെന്ന് കണ്ടറിയേണ്ടതുണ്ട്.