ഖത്തർ ലോകകപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ടീമുകൾ പലതും നിരാശയിലും ആശങ്കയിലുമാണ്. കാരണം പരിക്ക് തന്നെ. ലയണൽ മെസ്സിയുടെ അർജന്റീനയെ വലയ്ക്കുന്നത് സൂപ്പർ താരങ്ങളായ ഡിബാലയുടെയും ഡി മറിയയുടെയും പരിക്കാണ്. നിലവിലെ ചാമ്പ്യന്മാരയ ഫ്രാൻസിന് ഭയം സൂപ്പർ താരം പോൾ പോഗ്ബയുടെ ഫിറ്റ്നസാണ്. കൂടാതെ മധ്യ നിര താരം എൻഗാളോ കാന്റെയ്ക്ക് പരിക്കേറ്റ് ലോകകപ്പ് നഷ്ടമാവുമെന്നുറപ്പായതും ഫ്രഞ്ച് പടയ്ക്ക് തിരിച്ചടിയാണ്. ഡീഗോ ജോട്ടയുടെ പരിക്കാണ് പറങ്കിപടയുടെ ആശങ്ക.
സൂപ്പർ താരങ്ങളുടെ പരിക്കിൽ ടീമുകളുടെയും ആരാധകരുടെയും ആശങ്ക നിറഞ്ഞ് നിൽക്കുന്ന സമയത്താണ് കിരീട ഫേവറേറ്റുകളായ ബ്രസീലിനും പരിക്കിന്റെ ആശങ്ക പിടികൂടുന്നത്. ലോകകപ്പിന് ഇനി മാസം ബാക്കി നിൽക്കെ അവരുടെ മധ്യനിരതാരമായ ലൂക്കാസ് പക്വറ്റയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ് ഹാമിന് വേണ്ടി കളിക്കുന്ന പക്വറ്റയുടെ തോളിനാണ് പരിക്കേറ്റിരിക്കുന്നത്.
പരിക്കിനെ തുടർന്ന് പക്വറ്റയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുമ്പോൾ ബ്രസീൽ ആരാധകർക്ക് അത് കൊടുത്താൽ ആശങ്ക നൽകുന്നുണ്ട്. ഞായറാഴ്ച നടന്ന വെസ്റ്റ് ഹാം; സതാംപ്ടൺ മത്സരത്തിലാണ് പക്വറ്റയ്ക്ക് പരിക്ക് പറ്റുന്നത്. ഇന്നലെ നടന്ന ലിവര്പൂളിനെതിരായ മത്സരത്തിലും പക്വറ്റ കളിച്ചിരുന്നില്ല.
ലിവര്പൂളിനെതിരായ മത്സരത്തിന് ശേഷമാണ് വെസ്റ്റ് ഹാം പരിശീലകൻ മോയസ് പക്വറ്റയുടെ പരിക്കിനെ പാട്ടി സംസാരിച്ചത്. അദ്ദേഹത്തിന്റെ പരിക്ക് അല്പം ഗുരുതരമാണ് എന്നാണ് മോയസ് നൽകുന്ന സൂചന. ഇത്തവണ ഖത്തറിൽ കിരീട പ്രതീക്ഷയുമായിറങ്ങുന്ന ബ്രസീലിന് പക്വറ്റയുടെ അഭാവം തിരിച്ചടിയായെയേക്കും. എന്നാൽ പ്രതിഭകൾക്ക് ഒട്ടു കുറവില്ലാത്ത ബ്രസീലിൽ ഇത് പോലെ ആയിരം പക്വറ്റമാർ ഉണ്ടാവുമെന്നും അതിനാൽ പക്വറ്റയുടെ പരിക്ക് ബ്രസീലിനെ ബാധിക്കില്ലെന്നും ഒരു വിഭാഗം ആരാധകർ പറയുന്നുണ്ട്.
അതെ സമയം ഇത്തവണ ഖത്തറിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് ബ്രസീൽ. കഴിഞ്ഞ ദിവസം സൂപ്പർ താരം ലയണൽ മെസ്സി ബ്രസീൽ കിരീടം നേടാൻ സാധ്യതയുള്ള ടീമായി പ്രവചിച്ചിരുന്നു. താരനിബിഡമാണ് അവരുടെ ടീമെന്നും മികച്ച പരിശീലകനാണ് അവർക്കൊപ്പമുള്ളതെന്നും അതിനാൽ ബ്രസീൽ കിരീടം നേടാനുള്ള സാധ്യതയുണ്ടെന്നും മെസ്സി അഭിപ്രായപ്പെട്ടിരുന്നു.