മുംബൈ സിറ്റിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരം ഫുട്ബോൾ മത്സരം എന്നതിലുപരി ഒരു റെസ്ലിങ് മാച്ചിന്റെ ഫീലാണ് ആരാധകർക്ക് നൽകിയത്. മത്സരത്തിനിടയിലും കഴിഞ്ഞും നടന്ന അടിപിടികൾ മത്സരത്തെ സംഭവബഹുലമാക്കി. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിങ്കിച്ചിനും മുംബൈയുടെ വാൻ നൈഫിനും റെഡ് കാർഡ് കാണുകയും ചെയ്തു.
ഒരുപാട് വിവാദ സംഭവങ്ങൾ അരങ്ങേറിയ മത്സരത്തിൽ വിവാദമുണ്ടാക്കിയ സംഭവങ്ങളിൽ ഒന്നാണ് മുംബൈ താരം റോയ്‌സ്റ്റൻ ഗ്രിഫ്റ്റ്സ് ബ്ലാസ്റ്റേഴ്‌സ് താരം പ്രബീർ ദാസിന്റെ കഴുത്ത് ഞെരിച്ച സംഭവം. മത്സര ശേഷം പ്രബീർ കരയുകയും ചെയ്തിരുന്നു. തന്റെ അമ്മയെ പറ്റി മോശമായി പറഞ്ഞതിനാണ് താൻ കരഞ്ഞത് എന്ന് പ്രബീർ വിശദീകരിക്കുകയും ചെയ്തിരുന്നു.
മത്സരത്തിൽ മുംബൈയുടെ ഭാഗത്ത് നിന്നുണ്ടായ മോശം സമീപനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് അധികൃതരും രംഗത്ത് വന്നിരുന്നു. ടൈം വേസ്റ്റിങ് ചാമ്പ്യൻസ് എന്നാണ് മുംബൈയെ ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് വിശേഷിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ടിജി പുരുഷത്തോമനും സമാന പ്രതികരണം നടത്തിയിരുന്നു.
സംഭവത്തിൽ എന്തേലും മിണ്ടിയാൽ ബ്ലാസ്റ്റേഴ്സിന് മാത്രം ബാധകമാവാറുള്ള നിയമങ്ങളും നടപടികളും വീണ്ടും തന്റെ തലയിലായി വീണ്ടും പുറത്തിരിക്കേണ്ടി വരുമെന്ന് കരുതിയിട്ടാവണം ഇവാൻ ആശാൻ സംഭവത്തിൽ പരസ്യമായി പ്രതികരിക്കാതിരുന്നത്. എന്നാൽ പരസ്യമായി പ്രതികരിക്കാത്ത ഇവാൻ ആശാൻ പരോക്ഷമായി മുംബൈയെ ട്രോളിയോ എന്ന് സംശയിക്കേണ്ട ഒരു ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
മുഖം വ്യക്തമാക്കാത്ത ഒരാളെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കഴുത്ത് ഞെരിക്കുന്ന ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കാണാനിടയാവുന്നുണ്ട്. ഈ ചിത്രം എപ്പോൾ എടുത്തതാണോ എന്നും ചിത്രത്തിന്റെ സാഹചര്യവും വ്യക്തമല്ലെങ്കിലും പ്രബീറിനെ കഴുത്ത് ഞെരിച്ച ഗ്രിഫിറ്റ്സിനെ ആശാൻ ട്രോളിയതാണോ എന്ന സംശയവും ചിലർ പങ്ക് വെക്കുന്നുണ്ട്.