സൂപ്പർതാരം നെയ്മർ ഇന്ത്യയിലേക് വരുമെന്നുറപ്പായിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ നറുക്കെടുപ്പിൽ നെയ്മറിന്റെ അൽ ഹിലാലും ഐ lഎസ്എൽ ക്ലബ് ആയ മുംബൈ സിറ്റി എഫ്സി യും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ നെയ്മർ ഇന്ത്യയിലേക് വരുമെന്നുറപ്പായത്.
ഇപ്പോഴിതാ നെയ്മർക്ക് പിന്നാലെ മെസ്സിയും ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു റിപ്പോർട്ട് പുറത്ത് വരികയാണ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വിട്ട ഒരു വാർത്തയിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.
അർജന്റീനയുടെ ലോകകപ്പ് ഹീറോയും ഗോൾ കീപ്പറുമായ എമിലിയാനോ മാർട്ടിൻസിനെ ഇന്ത്യയിലേക് കൊണ്ട് വന്ന കൊൽക്കത്തൻ വ്യവസായി സദാത്തു ദത്ര തന്നെയാണ് മെസ്സിയെയും ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
“അടുത്ത മാസം താൻ യുഎസിലേക്ക് പോകുമെന്നും മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ട് വരാനുള്ള ചർച്ചകൾ നടത്തുമെന്നുമാണ് ഈ വിഷയത്തിൽ സദാത്തു ദത്ര യുടെ പ്രതികരണം.പക്ഷേ മെസ്സി വലിയൊരു താരമാണെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ട് വരണമെങ്കിൽ സാങ്കേതിക പരമായിട്ടുള്ള ചില പ്രശ്നങ്ങൾ കൂടി പരിഹരിക്കേണ്ടതുണ്ടെന്നും തന്റെ ശ്രമങ്ങൾ തുടരുമെന്നും സദാത്തു ദത്ര കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് സദാത്തു ദത്ര തന്റെ ബിസിനസ് പ്രമോഷന്റെ ഭാഗമായി അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിനെ ഇന്ത്യയിലെത്തിച്ചത്. അന്ന് കൊൽകത്തയിലെ ആരാധകരുമായി സംവദിക്കവേ താനൊരിക്കൽ ഇന്ത്യയിലേക് ലയണൽ മെസ്സിയെ കൊണ്ട് വരുമെന്ന് എമിലിയാനോ മാർട്ടിനെസ്സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സദാത്തു ദത്ര മെസ്സിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നത്.