ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി അർജന്റീനയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലെത്തുന്നു. കൊൽക്കത്തയിലാണ് അർജന്റീന ഗോൾകീപ്പർ എത്തുന്നത്. ജൂൺ അവസാനത്തിലോ ജൂലൈ ആദ്യവാരത്തിലോ ആകും താരത്തിന്റെ സന്ദർശനം.
ഫുട്‌ബോൾ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊൽക്കത്തയിലെത്തിച്ച സത്രാദു ദത്ത തന്നെയാണ് എമി മാർട്ടീൻസിനെ കൊൽക്കത്തയിലെത്തിക്കുന്നത്. എന്നാൽ താരം ഇന്ത്യയിൽ എത്തുന്നത് മത്സരങ്ങൾക്കോ മത്സരം വീക്ഷിക്കാനോ അല്ല. മറിച്ച് ഒരു പ്രമോഷനൽ പരിപാടിക്കായാണ് മാർട്ടിനെസ് എത്തുന്നത്.
എന്നാൽ താരം ഇന്ത്യയിലെത്തുന്ന തിയ്യതി പൂർണമായും വ്യ്കതമായിട്ടില്ല.ജൂൺ 20, 21 , ജൂലൈ ഒന്ന്, രണ്ട്, തിയ്യതികളിൽ ഏതെങ്കിലും ഒരു തിയ്യതിയിലേക്കായിരിക്കും താരം എത്തുക എന്ന് സത്രാദു ദത്ത വ്യക്തമാക്കി.സന്ദർശനവുമായി ബന്ധപ്പെട്ടുള്ള കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം തിയ്യതിയുടെ കാര്യത്തിൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ പരിശ്രമത്തിനൊടുവിലാണ് മാർട്ടിനെസിനെ കൊൽക്കത്തയിലെത്തിക്കാനാകുന്നതെന്നും ഇതിൽ ഏറെ സന്തോഷമുണ്ടെന്നും ദത്ത പറഞ്ഞു.കൊൽക്കത്തയ്ക്ക് വളരെ പ്രധാനപ്പെട്ടൊരു അനുഭവമാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരം ലോകകപ്പിലെ ഗോൾഡൻ ഗ്ലൗവും സ്വന്തമാക്കിയിരുന്നു. അർജന്റീനയ്ക്ക് ഒരുപാട് ആരാധകരുള്ള ഇന്ത്യയിൽ താരത്തിന് മികച്ച സ്വീകരണമായിരിക്കും ആരാധകർ ഒരുക്കുക.