ഐഎസ്എൽ സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് സാധിച്ചു. ജംഷദ്പൂരിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു.
ജംഷദ്പൂരുമായുള്ള മത്സരത്തിൽ ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് കാര്യമായി നീക്കങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിലാണ് മത്സരം ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലായത്.
രണ്ടാം പകുതിയിൽ മലയാളി താരം വിബിൻ മോഹനും, ഗ്രീക്ക് സ്ട്രൈക്കർ ഡിമിത്രി ഡയമന്തക്കോസും കളത്തിലിറങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ കളി മാറുകയായിരുന്നു. ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് വിബിൻ മോഹന്റെ പ്രകടനമാണ്.
മത്സരത്തിൽ ജീക്സൺ സിംഗും ഡാനിഷ് ഫാറൂഖിയുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിൽ ഇറങ്ങിയത്. ഇതിൽ ജീക്സൺ പതിവ് പോലെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഡാനിഷിന് കഴിഞ്ഞ മത്സരത്തിൽ ആ മികവ് പുലർത്താനായില്ല. മധ്യനിരയിൽ നിന്നും പന്ത് മുന്നേറ്റത്തിലേക്കെത്തിക്കാൻ ഡാനിഷിന് സാധിച്ചില്ല. ഇത് ഗോൾ വരൾച്ചയ്ക്ക് കാരണമായി.
എന്നാൽ ഡാനിഷിന് പകരം വിബിൻ കളത്തിലിറങ്ങിയതോടെ മധ്യനിരയിൽ നിന്നും പന്ത് കൃത്യമായി മുന്നേറ്റത്തിലേക്കെത്തി. മത്സരത്തിൽ ലൂണ നേടിയ ഗോളിന് മധ്യനിരയിൽ നിന്നും തുടക്കം കുറിച്ചത് വിബിൻ ആയിരുന്നു. മധ്യനിരയിൽ നിന്നും വിപിൻ നൽകിയ പന്ത് സകായി സ്വീകരിച്ചതോടെയാണ് ആ ഗോൾ പിറന്നത്. ഇത്തരത്തിൽ മധ്യനിരയിൽ നിന്നും കൃത്യമായി പന്ത് മുന്നേറ്റത്തിലേക്കെത്തിക്കാൻ കെൽപ്പുള്ള താരമാണ് വിബിനെന്നും അതിനാൽ താരം അടുത്ത മത്സരത്തിൽ ആദ്യ ഇലവൻ അർഹിക്കുന്നുമെന്നുമാണ് ആരാധകരുടെ അഭിപ്രായം.