ഐഎസ്എല്ലിലൂടെ ഇന്ത്യൻ ഫുട്ബോൾ കൂടുതൽ ജനകീയമാവുകയും ഒരുപാട് മികച്ച താരങ്ങളെ വളർത്തിയെടുക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ നാഷണൽ ടീമിന്റെ ഗതി അത്ര പുരോഗതിയിലല്ല. 2019 ൽ ഇന്ത്യൻ ഫുട്ബാളിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ സ്റ്റിമാച്ചിന് ഇന്ത്യൻ ഫുട്ബോളിനെ മികച്ച ട്രാക്കിലേക്ക് കൊണ്ട് വരാൻ ഇത് വരെ സാധിച്ചിട്ടില്ല.
28 മത്സരങ്ങളിൽ ഇന്ത്യൻ സീനിയർ ടീമിനെ കളത്തിലിറക്കിയ സ്റ്റിമാച്ചിന് ഒമ്പത് വിജയങ്ങൾ മാത്രമേ നേടാനായുള്ളൂ. പത്ത് തോൽവിയും 9 സമനിലയുമാണ് ബാക്കിയുള്ള കണക്കുകൾ. സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യ മോശം പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത് എന്നും മികച്ച താരങ്ങളെ ഉപയോഗപ്പെടുത്താൻ സ്റ്റിമാച്ചിന് സാധിക്കുന്നില്ല എന്ന വിമർശനവും ആരാധകരിൽ നിന്ന് ഉയരുകയാണ്.
ഇത്തരത്തിൽ സ്റ്റിമാച്ചിന്റെ കീഴിൽ മോശം പ്രകടനം നടത്തുമ്പോൾ ഇന്ത്യൻ ഫുട്ബാൾ രക്ഷപ്പെടണമെങ്കിൽ സ്റ്റിമാച്ചിനെ മാറ്റി പുതിയ പരിശീലകനെ കൊണ്ട് വരണമെന്ന ആവശ്യവും ആരാധകർ ഉയർത്തുന്നുണ്ട്. ഇത്തരത്തിൽ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങൾ ഉണ്ടാവുമ്പോഴാണ് ഐ എം വിജയന്‍ അധ്യക്ഷനായ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ(ഐഐഎഫ്എഫ് ) ടെക്നിക്കല്‍ കമ്മിറ്റി ചില നിർണായക നീക്കങ്ങൾ നടത്തുന്നത്.
ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കാലാവധി അടുത്ത വര്‍ഷം നടക്കുന്ന എഎഫ്‌സി എഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് വരെ നീട്ടി നല്‍കിയത് ഐ എം വിജയന്‍ അധ്യക്ഷനായ ടെക്നിക്കല്‍ കമ്മിറ്റിയുടെ കര്‍ശന ഉപാധികളോടെയെന്നാണ് റിപോർട്ടുകൾ. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ പ്രസിഡന്‍റ് കല്യാണ്‍ ചൗബേയുടെയും സെക്രട്ടറി ഷാജി പ്രഭാകരന്‍റെയും അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സ്റ്റിമാച്ചിന്‍റെ കാലാവധി നീട്ടാനുള്ള ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചത്.
എന്നാൽ ഏഷ്യ കപ്പിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പരിശീലക സ്ഥാനം തെറിക്കുമെന്ന കൃത്യമായ മുന്നറിയിപ്പ് ടെക്നിക്കല്‍ കമ്മിറ്റി സ്റ്റിമാച്ചിന് നൽകിയിട്ടുണ്ട്.അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ ക്വാര്‍ട്ടറിലെത്തിച്ചാൽ മാത്രമേ സ്റ്റിമാച്ചിന് തുടരാനാവു എന്ന മുന്നറിയിപ്പാണ് ടെക്നിക്കല്‍ കമ്മിറ്റി നൽകിയത്. ഐ എം വിജയന്‍ അധ്യക്ഷനായ ടെക്നിക്കല്‍ കമ്മിറ്റി സ്റ്റിമാച്ചിന് നൽകിയ മുന്നറിയിപ്പിൽ ആരാധകരും സന്തുഷ്ടരാണ്. ഇനിയും മികച്ച പ്രകടനം നടത്താൻ സ്റ്റിമാച്ചിന് സാധിച്ചില്ല എങ്കിൽ അദ്ദേഹത്തെ പുറത്താക്കുക എന്നത് നല്ലൊരു തീരുമാന മായിരിക്കുമെന്നും ഇത്തരം മുന്നറിയിപ്പുലും ഉപാധികളും വെച്ചാൽ മാത്രമേ ഇന്ത്യൻ ടീം മികച്ച നിലയിൽ എത്തുകയുള്ളൂ എന്നുമാണ് ആരാധകരുടെ പക്ഷം.