കാണികൾക്ക് പ്രവേശനമുണ്ടായിരുന്ന മുൻ സീസണുകൾ അപേക്ഷിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വില ഇത്തവണ വർധിച്ചു എങ്കിലും ഇന്നും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാത്ത ഒരു ടീമുണ്ട്. ഇത്തവണയും വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നിരക്ക് പ്രഖയ്പ്പിച്ചിരിക്കുകയാണ് ജംഷദ്പൂർ എഫ്സി.
വെറും 50 രൂപയാണ് ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിലെ ടിക്കറ്റ് നിരക്ക്. ഐഎസ്എല്ലിൽ ജംഷദ്പൂർ എഫ്സി എത്തിയത് മുതലേ 50 രൂപയാണ് സ്റ്റാൻഡ് ടിക്കറ്റിനുള്ളത്. ഐഎസ്എല്ലിൽ മറ്റു ടീമുകളുടെ ടിക്കറ്റ് നിരക്ക് പരിശോധിക്കുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണ് ജംഷദ്പൂരിലേത്.
സ്റ്റാൻഡ് ടിക്കറ്റുകൾക്ക് 50 രൂപയും അപ്പര്‍ സ്റ്റാന്‍ഡ് ടിക്കറ്റുകൾക്ക് 150 രൂപയും വിഐപി ടിക്കറ്റിന് 500 രൂപയും ഹോസ്പിറ്റാലിറ്റി ടിക്കറ്റിന് 3,000 രൂപയുമാണ് ചാർജ്. 2,200 രൂപയാണ് സീസൺ ടിക്കറ്റിനുള്ളത്.
മറ്റ് ക്ലബ്ബുകൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുമ്പോൾ ജംഷദ്പൂർ മാത്രം എങ്ങനെയാണ് ചെറിയ നിരക്കിൽ ടിക്കറ്റ് നൽകുന്നത് എന്ന ചോദ്യം ചിലർക്കുണ്ടാവും. അതിനുള്ള പ്രധാന കാരണം ഐഎസ്എല്ലിൽ സ്വന്തമായി സ്റ്റേഡിയമുള്ള ഏക ടീമാണ് ജംഷദ്പൂർ എന്നുള്ളതാണ്. ജംഷദ്പൂർ ടീം ഉടമകളായ ടാറ്റ ഗ്രൂപ്പിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലെക്‌സാണ് ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ട്.
മറ്റു ക്ലബ്ബുകൾ ഐഎസ്എൽ സമയത്ത് സ്റ്റേഡിയങ്ങൾ വാടക അടിസ്ഥാനത്തിലാണ് എടുക്കുന്നത്. അതിനാൽ തന്നെ വാടക നൽകാനുള്ള തുകയും ക്ലബ്ബുകൾ സമാഹരിക്കുന്നത് ടിക്കറ്റ് നിരക്കിലാണ്. എന്നാൽ സ്വന്തമായി സ്റേഡിയമുള്ള ജംഷദ്പൂരിന് വാടക നൽകേണ്ടതില്ലതിനാൽ ടിക്കറ്റ് നിരക്ക് വലിയ രീതിയിൽ വർദ്ധിപ്പിക്കേണ്ട ആവശ്യവുമില്ല.