കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ കൊച്ചിയിൽ വെച്ച് അരങ്ങേറ്റമത്സരം കളിക്കുക, വെറും 10 മിനിറ്റ് കൊണ്ട് 2 തകർപ്പൻ ഗോളുകൾ നേടുക, ആരാധകരുടെ അകമറ്റ സ്നേഹം അനുഭവിച്ചറിയുക.. ഇന്ത്യയിൽ ഫുട്ബോൾ കളിച്ച ഏതൊരു താരത്തിന്റെയും സ്വപ്നം താൻ യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ഉക്രൈൻ താരം ഇവാൻ കലിയൂഷ്നി.
കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റം കുറിച്ച താരം നേടിയത് 2 തകർപ്പൻ ഗോളുകളാണ്. കളത്തിലിറങ്ങി നിമിഷങ്ങൾക്കകം മധ്യനിരയിൽ നിന്നും പന്തുമായി കുതിച്ച ഇവാൻ ഈസ്റ്റ് ബംഗാൾ താരങ്ങൾക്കിടയിലൂടെ മുന്നോട്ട്കയറിയെടുത്ത വളരെ കൃത്യമായ ഷോട്ട് ഗോളാകുമ്പോൾ കൊച്ചി സ്റ്റേഡിയം ആർത്തിരമ്പുകയായിരുന്നു.
ഈയൊരു മനോഹരഗോളിനെ കുറിച്ച് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ ഇവാൻ സംസാരിച്ചിരുന്നു. പാസ് കൊടുക്കാൻ അവസരമുണ്ടായിട്ടും താരം നേടിയ ആ ഗോൾ എങ്ങനെയാണ് വന്നതെന്ന് വളരെ വിശദീകരിച്ചാണ് 24-കാരനായ കലിയൂഷ്നി സംസാരിക്കുന്നത്.
ആദ്യഗോളിലേക്ക് പന്തുമായി പാഞ്ഞതു മനോഹരമായിരുന്നു, പന്തു പാസ് ചെയ്യണമെന്ന് ഏതെങ്കിലും ഘട്ടത്തിൽ തോന്നിയോ? എന്തുകൊണ്ടു പാസ് ചെയ്തില്ല.. എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ഇവാൻ നൽകിയ ഉത്തരം വളരെ കൃത്യമാണ്.
“എനിക്കു കളിയുമായി പൊരുത്തപ്പെടാൻ 30 സെക്കൻഡേ വേണ്ടിവന്നുള്ളൂ, കാലിൽ പന്തെത്തിയ നിമിഷം ആത്മവിശ്വാസമേറി, കളത്തിന്റെ നടുവിൽവച്ചാണു പന്തു കിട്ടുന്നത്, മുൻപിൽ ഒഴിഞ്ഞ ഇടം കണ്ടു, പന്തുമായി മുന്നേറാൻ തുടങ്ങി, മുൻപിൽ ഞങ്ങളുടെ സ്ട്രൈക്കറെ കണ്ടു, ഡിഫൻഡർമാർ എങ്ങനെ പെരുമാറുന്നു എന്നും നിരീക്ഷിക്കുന്നുണ്ടായിരുന്നു.”
“ആരെയൊക്കെയാണ് അവർ പൂട്ടാൻ ശ്രമിക്കുന്നത് എന്നു ശ്രദ്ധിച്ചു, പെനൽറ്റി മേഖലയിലേക്ക് എത്തിയപ്പോൾ ഒന്നു വ്യക്തമായി, അവരുടെ ശ്രദ്ധ ഞാനെങ്ങോട്ടു പാസ് ചെയ്യും എന്നതിലാണ്, അവർ കണക്കുകൂട്ടിയതിന്റെ എതിർ ദിശയിലേക്കു ഞാൻ കയറി, ഷോട്ടെടുത്തു, ഗോളായി.” – ഇവാൻ കലിയൂഷ്നി പറഞ്ഞു.