വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ സീസണിലെ മറ്റൊരു താരത്തിന്റെ സൈനിങ് കൂടി പൂർത്തിയാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഈ ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ മുതൽ തന്നെ ഉയർന്നുകേട്ട ട്രാൻസ്ഫർ റൂമറിനാണ് ഇതോടെ അന്ത്യമായത്.
എഫ്സി ഗോവയിൽ നിന്നും 27 കാരനായ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഐബൻ ഡോഹ്ളിങ്ങിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പ്രഖ്യാപിച്ചു. തിരുവോണ ദിനത്തിൽ ആരാധകർക്ക് ഏറെ സന്തോഷം നൽകിയാണ് ബ്ലാസ്റ്റേഴ്സ് ഈ സൈനിംഗ് പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 80 ലക്ഷം രൂപയോളമാണ് താരത്തിന്റെ ട്രാൻസ്ഫറിന് വേണ്ടി ബ്ലാസ്റ്റേഴ്സ് മുടക്കിയത്. 2025 വരെയുള്ള രണ്ടു വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ ഒപ്പുവെക്കുന്ന താരത്തിന് മുന്നിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള സൗകര്യം ഉണ്ടെന്ന് കരാർ വ്യവസ്ഥയിൽ പറയുന്നുണ്ട്.
ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ മുതൽ തന്നെ എഫ്സി ഗോവ താരം ഐബന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉണ്ടെന്ന് ശക്തമായ ട്രാൻസ്ഫർ റൂമറുകൾ പുറത്തുവന്നിരുന്നു. ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് താരത്തിന്റെ സൈനിങ് പൂർത്തിയാക്കുന്നത്. മെഡിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.