ഡ്യുറണ്ട് കപ്പിന്റെ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് വിജയം കണ്ടെത്താനായില്ല.ബംഗളുരു എഫ്സി യുടെ രണ്ടാം നിരയോട് സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിന്റെ പ്രീ-ക്വാർട്ടർ സാധ്യതകൾ തുലാസിലാക്കിയപ്പോൾ എട്ടിന്റെ പണി കിട്ടിയത് ആരാധകർക്ക് മാത്രമല്ല, സ്വന്തം പരിശീലകന് കൂടിയാണ്.
കഴിഞ്ഞ സീസണിൽ ബംഗളുരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ഇറങ്ങിപോയതിന് എ ഐ എഫ് എഫ് അച്ചടക്ക സമിതി തങ്ങളുടെ കീഴിൽ നടക്കുന്ന 10 മത്സരങ്ങളിൽ ഇവാൻ വുകമനോവിച്ചിന് വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണിലെ സൂപ്പർ കപ്പിൽ മൂന്ന് മത്സരങ്ങൾ കളിച്ചതിനാൽ ഈ പത്ത് വിലക്കുകൾ ഏഴായി ചുരുങ്ങിയിരുന്നു.
ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനൽ വരെ എത്തിയാൽ ആ 7 വിലക്കുകളും പൂർണമാക്കി ആശാന് ഐഎസ്എൽ ആദ്യമത്സരത്തിൽ തന്നെ ഡക്ക്ഔട്ടിൽ തിരിച്ചെത്താമായിരുന്നു. ഡ്യുറണ്ട് കപ്പിന് സീനിയർ ടീമിനെ ബ്ലാസ്റ്റേഴ്‌സ് ഇറക്കിയപ്പോൾ ആശാന്റെ വിലക്കിന്റെ പകുതിയെങ്കിലും കുറയ്ക്കാൻ കഴിയുമെന്ന് ആരാധകർ കണക്ക്കൂട്ടിയിരുന്നു.
എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളുരു എഫ് സിക്കെതിരെ സമനില വഴങ്ങിയതോടെ ഡ്യൂറണ്ട് കപ്പിലൂടെ ഇവാൻ ആശാന്റെ വിലക്ക് മറികടക്കാമെന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കണക്ക് കൂട്ടലുകൾ തെറ്റിയിരിക്കുകയാണ്.
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്നായി ആകെ ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരത്തിൽ വിജയം അനിവാര്യമാണ്. ഒപ്പം ഗോകുലം- ബംഗളുരു എഫ്സി പോരാട്ടം സമനിലയിൽ കലാശിക്കണം അല്ലെങ്കിൽ ബംഗളുരു തോൽക്കുകയോ വേണം.