ഫുട്ബോൾ ആരാധകരെ ഏറെ ഞെട്ടിപ്പിച്ചു കൊണ്ടാണ് ഖത്തർ ലോകകപ്പിൽ കരുത്തരായ അർജന്റീന സൗദിഅറേബ്യയോട് 1-2 എന്ന സ്കോർ ലൈനിൽ പരാജയപെട്ടത്.
ലീഡ് എടുത്തതിന് ശേഷമാണ് അർജന്റീനയുടെ പരാജയം എന്നതും ഏറ്റവും ശ്രദ്ധേയമാണ്. ഇപ്പോഴിതാ മത്സരത്തിന് ശേഷം മനസ്സ് തുറന്നിരിക്കുകയാണ് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. തങ്ങൾ ഇത്തരത്തിലുള്ള ഗെയിമുകൾ നേരത്തെ കളിച്ചിരുന്നുവെന്നും, ഇത്തരം ഘട്ടങ്ങളിലൂടെ നേരത്തെ മറികടന്നവരാണെന്നും മെസ്സി പറഞ്ഞു.
ആരാധകർ നിരാശപ്പെടരുതെന്നും ഇനിയുള്ള രണ്ട് മത്സരങ്ങൾ ആരാധകർക്ക് വേണ്ടി പൊരുതിനേടുമെന്നും അദ്ദേഹം പറഞ്ഞു.ഈ സമയത്താണ് കൂടുതൽ പിന്തുണ നൽകേണ്ടതെന്നും മെസ്സി പറഞ്ഞു.
സൗദിഅറേബ്യയുടെ പോരാട്ടത്തെയും വാഴ്ത്താൻ മെസ്സി മറന്നില്ല.സൗദി അറേബ്യ ഞങ്ങളെ മുറിവേല്പിക്കാനുതകുന്ന ടീമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അഞ്ചു മിനിറ്റ് കൊണ്ടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്, ആ അഞ്ചു മിനിട്ടിലാണ് മത്സരം ഞങ്ങളുടെ കയ്യിൽ നിന്നും വഴുതിപ്പോയതും സ്കോർ ലൈൻ 2-1 എത്തിയതും.
ഈ തോൽവി ഏറ്റവും വേദനാജനകരമായ കാര്യമാണെന്നും അടുത്ത മത്സരങ്ങളിൽ അർജന്റീന ശക്തമായി തിരിച്ചുവരുമെന്നും ലയണൽ മെസ്സി കൂട്ടിച്ചേർത്തു.