അവസാനമായി അർജന്റീന ഫിഫ ലോകകപ്പ് 1986-ൽ നേടിയപ്പോൾ, ഡീഗോ മറഡോണയാണ് ലാ ആൽബിസെലെസ്റ്റെയെ അന്താരാഷ്ട്ര ഫുട്ബോളിന്റെ ഉയരങ്ങളിലേക്ക് നയിച്ചത്. അതിനുശേഷം ഇതുവരെ അർജന്റീന ഫിഫ ലോകകപ്പ് ട്രോഫി ഉയർത്തിയിട്ടില്ല. അതേസമയം ലയണൽ മെസ്സിയെന്ന സൂപ്പർ താരത്തിന്റെ നായകത്വത്തിൽ അർജന്റീന 1986-ന് ശേഷമുള്ള ഫിഫ ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് അർജന്റീന ആരാധകർ.
ലയണൽ മെസ്സി തന്റെ വിനയവും എളിമയുമടങ്ങുന്ന സ്വഭാവത്തിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി..
2014 ബ്രസീൽ ലോകകപ്പിൽ ലയണൽ മെസ്സി അർജന്റീനയെ ഫിഫ ലോകകപ്പ് ഫൈനലിൽ എത്തിച്ചെങ്കിലും, ഫൈനലിൽ ജർമ്മനിക്ക് മുന്നിൽ അർജന്റീന വീണു. എങ്കിലും ഈ വർഷം ബ്രസീലിൽ വെച്ച് നടന്ന കോപ്പ അമേരിക്ക കിരീടം ലയണൽ മെസ്സിയും സംഘവും നേടി.
അർജന്റീന ഇതിഹാസമായ ഡീഗോ മറഡോണയുമായി ലയണൽ മെസ്സിയെ താരതമ്യപ്പെടുത്തുന്നത് ഫുട്ബോൾ ലോകത്ത് പതിവായ കാര്യമാണ്. എന്നാൽ ഡീഗോ മറഡോണയുമായി താരതമ്യപ്പെടുത്തുന്നതിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ലയണൽ മെസ്സി.
“സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഒരിക്കലും ഡീഗോയുമായി എന്നെ താരതമ്യം ചെയ്തിട്ടില്ല, അങ്ങനെയുള്ള താരതമ്യങ്ങൾ ഞാൻ ഒരിക്കലും ശ്രദ്ധിച്ചിരുന്നുമില്ല. പണ്ട് ചില വിമർശനങ്ങൾ എന്നെ അലോസരപ്പെടുത്തിയിരുന്നു, ദേശീയ ടീമിൽ എനിക്ക് മോശം സമയമുണ്ടായിരുന്നു, പക്ഷേ അത് ഈ കാരണങ്ങളാൽ അല്ല. വിമർശനത്തിന്റെ കാര്യങ്ങളിൽ എനിക്ക് ദേഷ്യം വരാറുണ്ട്.” – ലയണൽ മെസ്സി പറഞ്ഞു.
2022-ൽ ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിന് ഇതിനകം തന്നെ അർജന്റീന യോഗ്യത നേടിക്കഴിഞ്ഞു. 28 വർഷത്തിന് ശേഷം ആദ്യമായി ഒരു അന്താരാഷ്ട്ര കിരീടം അർജന്റീനയുടെ മണ്ണിലെത്തിച്ച ലയണൽ മെസ്സിയുടെ അർജന്റീന, 2022-ൽ ഫിഫ ലോകകപ്പ് ട്രോഫി അർജന്റീനയിലെത്തിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.