ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിക്കാൻ ബ്രസീലിനായിട്ടുണ്ട്. എതിരില്ലാത്തല 2 ഗോളുകൾക്കാണ് ബ്രസീൽ സെർബിയയെ പരാജയപ്പെടുത്തിയത്. അക്രമണ ശൈലിയിൽ തന്റെ ടീമിനെ ഇറക്കിയ ടിറ്റെയ്ക്ക് ആദ്യ പകുതിയിൽ ഗോളുകളൊന്നും നേടാനായില്ല. ആദ്യ പകുതിയിൽ സെർബിയയുടെ പ്രതിരോധം മറികടന്നു പോകാൻ ബ്രസീലിനായില്ല.
എന്നാൽ രണ്ടാം പകുതിയിൽ തന്റെ ടീമിന്റെ ആക്രമണത്തിന് ഒന്നു കൂടി മൂർച്ച കൂട്ടിയാണ് ടിറ്റെ ടീമിനെ കളത്തിലിറക്കിയത്. അതിൽ ടിറ്റെ വിജയം കാണുകയും ചെയ്തു. റിച്ചാർലിസനിലൂടെ ബ്രസീൽ ആദ്യ ഗോൾ നേടുകയും പിന്നീട് മിനുട്ടുകൾക്കകം തന്നെ റിച്ചാർലിസൺ വളരെ മനോഹരമായി ഒരു ഗോളോടു കൂടി ബ്രസീലിന്റെ ലീഡ് രണ്ടായി ഉയർത്തുകയും ചെയ്തു.
ബ്രസീൽ ആരാധകരെ സംബന്ധിച്ച് ഈ വിജയം വലിയ രീതിയിൽ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. എന്നാൽ ഈ സന്തോഷത്തിനിടയിലും ബ്രസീൽ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് സൂപ്പർ താരം നെയ്മറിന്റെ പരിക്കാണ്.
ഇന്നലെത്തെ മത്സരത്തിന്റെ എൺപതാം മിനുട്ടിൽ പരിക്കേറ്റ നൈമറെ പരിശീലകൻ ടിറ്റെ പിൻവലിച്ചിരുന്നു. പിന്നീട് സൈഡ് ബെഞ്ചിലിരുന്ന് നെയ്മർ മുഖം പൊത്തി നിൽക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
നെയ്മറിന് പരിക്കേറ്റിട്ടുണ്ട് എന്നുള്ള കാര്യം വ്യക്തമാണ്. എന്നാൽ ആ പരിക്ക് എത്രത്തോളം വലുതാണ് എന്നുള്ളതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ചില ബ്രസീൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നൈമറുടെ പരിക്കിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലായെന്നും അദ്ദേഹത്തിന് അടുത്ത മത്സരത്തിൽ തന്നെ തിരിച്ചെത്താൻ സാധിക്കുമെന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ആ വാർത്ത സത്യമാകട്ടെയെന്നുള്ള ഒരു പ്രാർത്ഥനയിൽ തന്നെയാണ് ബ്രസീൽ ആരാധകരും.
ആദ്യ മത്സരത്തിൽ നെയ്മർ നിറം മങ്ങിയെങ്കിലും നെയ്മർ തന്നെയാണ് ബ്രസീലിന്റെ അക്രമണ നിരയുടെ നായകൻ.