കോപ്പ അമേരിക്ക പോരാട്ടത്തിന് ഇനി മാസങ്ങൾ ബാക്കി നിൽക്കെ കാനറികൾക്ക് നിരാശ വാർത്ത. കോപ്പയിൽ പന്ത് തട്ടാൻ സൂപ്പർ താരം നെയ്മർ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. താരം ഇത് വരെ പരിക്കിൽ നിന്നും മുക്തമായിട്ടില്ലെന്നും താരം കളത്തിൽ തിരിച്ചെത്താൻ ഇനിയും സമയമെടുക്കുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മർക്ക് പരിക്കേൽക്കുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതിന് ശേഷം നാളുകള്‍ ഏറെയായെങ്കിലും നെയ്മറുടെ പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ല.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് റെക്കോര്‍ഡ് പ്രതിഫലത്തിനാണ് നെയ്മര്‍ ജൂനിയര്‍ സൌദി ക്ലബ് അല്‍ ഹിലാലിലെത്തിയത്. എന്നാല്‍ അല്‍ ഹിലാലിനായി വെറും അഞ്ച് മത്സരങ്ങളില്‍ ബൂട്ടണിയാനേ നെയ്മറിന് കഴിഞ്ഞുള്ളൂ.
ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെ അമേരിക്കയിലാണ് കോപ്പ അമേരിക്ക നടക്കുക. നെയ്മറിന്റെ അഭാവം കാനറികൾക്ക് വലിയ തിരിച്ചടി നൽകുമെന്ന് ഉറപ്പാണ്.
അതെ സമയം കോപ്പയിലെ കിരീട ഫേവറേറ്റുകളായ അർജന്റീന ഇത്തവണയും ശക്തമായ ടീമുമായായിരിക്കും കളത്തിലിറങ്ങുക.ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ തുടങ്ങിയ സുപ്രധാന താരങ്ങൾ ഇത്തവണ അർജന്റീനയ്ക്കായി കോപ്പയിലിറങ്ങും.