ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം റൗണ്ട് കഴിയുമ്പോഴേക്കും നോർത്ത്ഈസ്റ്റ് യുനൈറ്റഡിന് തിരിച്ചടി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏറെ പ്രതീക്ഷയോടെ സ്വന്തമാക്കിയ നൈജീരിയൻ ഫോർവേഡ് സിൽവസ്റ്റർ ഇഗ്ബൗൺ ക്ലബ് വിട്ടതായാണ് റിപ്പോർട്ടുകൾ.
സിൽവസ്റ്റർ ഇഗ്ബൗണിന് നോർത്ത്ഈസ്റ്റ് നൽകിയ മോശം സൗകര്യങ്ങൾ കാരണമാണ് താരം ക്ലബ് വിടുന്നത്. ഐഎസ്എൽ 2022-23 സീസണിലെ ഹൈലാൻഡേഴ്സിന്റെ ആറാമത്തെയും അവസാനത്തെയും വിദേശ സൈനിംഗായിരുന്നു ഇഗ്ബൗൺ.
താരം നോർത്ത്ഈസ്റ്റിന് വേണ്ടി ആകെ ഒരു മത്സരം മാത്രമേ ബൂട്ട് അണിഞ്ഞിട്ടുള്ളൂ. ഈസ്റ്റ് ബംഗാളിനെതിരായ നോർത്ത്ഈസ്റ്റിന്റെ ഹോം മത്സരത്തിൽ 71ആം മിനുട്ടിൽ സബ്സ്റ്റിട്യൂറ്റായാണ് താരം അരങ്ങേറ്റം കുറിച്ചത്.
ക്ലബ് നൽകുന്ന സൗകര്യങ്ങളിൽ പല കളിക്കാരും അസന്തുഷ്ടരാണ് എന്ന് റിപ്പോർട്ടുകളുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുമ്പ് അവരുടെ കളിക്കാരെയും സ്റ്റാഫിനെയും റാഡിസൺ ബ്ലൂവ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിപ്പിച്ചിരുന്നത്. എന്നാൽ, ഈ വർഷം കളിക്കാർക്ക് സ്റ്റേഡിയത്തിന് സമീപമുള്ള ഫ്‌ളാറ്റിലാണ് താമസം.
എന്തിരുന്നാലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ സ്‌ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുവെന്നും, ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന് മുമ്പ് അവർക്ക് ഒരു സ്വതന്ത്ര അല്ലെങ്കിൽ കരാർ ഇല്ലാത്ത കളിക്കാരനെ ഒപ്പിടാം എന്നും പ്രശസ്ത മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോ റിപ്പോർട്ട് ചെയ്തിരുന്നു.