ഫുട്ബോൾ മത്സരം വീക്ഷിക്കാൻ ആളുകൾ സ്റേഡിയത്തിലേക്കെത്തുന്ന പ്രവണത ഇന്ത്യയിൽ സമീപകാലത്തായി വ്യാപകമായിരുന്നില്ല. കേരളം, പശ്ചിമ ബംഗാൾ, നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലായിരുന്നു കൂടുതലായും ഒരു കാലത്ത് ഫുട്ബോൾ മത്സരം വീക്ഷിക്കാൻ ആളുകൾ സ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തിയിരുന്നത്. കേരളത്തിൽ സെവൻസ് മൈതാനങ്ങൾ നിറയുന്നതും ബംഗാളിലും നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളിലും സംസ്ഥാനതല ലീഗ് മത്സരങ്ങൾക്ക് പോലും സ്റ്റേഡിയത്തിൽ ആളുകളെത്തുന്ന കാഴ്ച്ച ഒരു പക്ഷെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വലിയ രീതിയിൽ കാണാൻ കഴിഞ്ഞിരുന്ന കാഴ്ചകളായിരുന്നില്ല.
എന്നാൽ ഐഎസ്എല്ലിന്റെ വരവോടു കൂടി ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെ എണ്ണത്തിലും നേരിട്ട് സ്റ്റേഡിയത്തിൽ കളികാണാൻ വരുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. ഈ ഐഎസ്എൽ സീസണിൽ എല്ലാ ടീമുകളുടെയും ആകെ ശരാശരി എടുത്തു നോക്കിയാല്‍ 10,000 ത്തിനും 15,000 ത്തിനും ഇടയില്‍ കാണികള്‍ ഗ്യാലറികളിലെത്തി കളി കാണുന്നുണ്ട്. ഫിഫ ലോകകപ്പ് എന്ന വമ്പൻ ഫുട്ബോൾ മാമാങ്കത്തിനിടയിലാണ് ഐഎസ്എല്ലിലെ ഈ കണക്ക് എന്നത് കൂടി കൂട്ടിവായിക്കേണ്ടതുണ്ട്.
ഹീറോ ഐഎസ്എൽ 22/23-ലെ സ്റ്റേഡിയത്തിൽ എത്തിയ ശരാശരി ആരാധകരുടെ കണക്കുകൾ പുറത്ത് വരുമ്പോൾ ഏറ്റവും കൂടുതൽ ആരാധകർ കളി കാണാനെത്തിയത് ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയിലാണ്. കൊച്ചിയിലെ ജെഎൽഎൻ സ്റ്റേഡിയത്തിൽ ശരാശരി 28,057പേരാണ് ഒരു മത്സരംവീക്ഷിക്കാനെത്തിയത്. എടികെ മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും തട്ടകമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം ആണ് പട്ടികയിലെ രണ്ടാമൻ. ശരാശരി 25,072 ആണ് അവിടെ വന്ന ആരാധകരുടെ കണക്ക്. ജംഷഡ്പൂരിലെ ജെആർഡി ടാറ്റ സ്റ്റേഡിയം 14,652 ശരാശരിയുമായി തൊട്ടുപിന്നിലുണ്ട്, ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയവും ഫട്ടോർഡയിലെ ജെഎൻ സ്റ്റേഡിയവും യഥാക്രമം 11,821, 10,220 എന്നിങ്ങനെയാണ്.
ഈ കണക്കുകൾ തന്നെ ഇന്ത്യയിൽ ഫുട്ബോൾ വ്യാപിക്കുന്നു എന്നതിന്റെ ആദ്യസൂചനയാണ്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ജംഷദ്പൂർ എഫ്സിയുടെ ആരാധകരെ കുറിച്ചാണ്. ഈ സീസണിൽ ജംഷദ്പൂർ മോശം ഫോമിലാണ്. പ്ലെഓഫ് സാദ്ധ്യതകൾ കൂടി അവർക്ക് മുന്നിൽ അടഞ്ഞ് കിടക്കുകയാണ്. എന്നിട്ട് പോലും 14,652 പേര്‍ ശരാശരി ഗ്യാലറികളില്‍ അവരുടെ മല്‍സരത്തിനെത്തുന്നു എന്നുള്ളത് ഐഎസ്എല്ലിനും ഇന്ത്യൻ ഫുട്ബോളിനും ലഭിക്കുന്ന പുത്തൻപ്രതീക്ഷകളാണ്.
50 രൂപ മുതൽ ആരംഭിക്കുന്ന ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിലെ ടിക്കറ്റ് നിരക്ക് ജംഷദ്പൂരിന്റെ മണ്ണിൽ വീണ്ടും ഫുട്ബോൾ വിപ്ലവം കുറിക്കാൻ ഒരു കാരണമായി എങ്കിലും ടീമിന്റെ മോശം അവസ്ഥയിലും സ്റ്റേഡിയത്തിൽ കളികാണാനെത്തുന്ന ജംഷദ്പൂർ ആരാധകക്കൂട്ടം ഇന്ത്യൻ ഫുട്ബോളിന് ഒരു മുതൽകൂട്ടാണ്.