ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെതിരെ തകർപ്പൻ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിരിക്കുന്നത്. 6-1 എന്ന മികച്ച സ്കോർലൈനിലൂടെ പോർച്ചുഗൽ സ്വിസ് പടയെ പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്.
മൊറൊക്കോയാണ് ക്വാർട്ടർ ഫൈനലിൽ പോർചുഗലിന്റെ എതിരാളികൾ. പ്രീ ക്വാർട്ടറിൽ പോർച്ചുഗലിന്റെ വിജയത്തോടൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം സൂപ്പർതാരം ക്രിസ്റ്റീയാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ആദ്യ ഇലവനെ ഇറക്കിയത് എന്നുള്ളതാണ്. ആദ്യ മൂന്നു മത്സരങ്ങളിലും ആദ്യ ഇലവനിലുണ്ടായിരുന്ന റൊണാൾഡോ പ്രീക്വാർട്ടറിൽ സൈഡ് ബെഞ്ചിലായിരുന്നു.
റൊണാൾഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം റാമോസ് മത്സരത്തിൽ ഹാട്രിക് നേടുകയും പോർച്ചുഗലിനെ വിജയ തീരത്തേക്ക് എത്തിക്കുകയും ചെയ്തു. ഇപ്പോൾ ഫുട്ബോൾ ലോകത്ത് നടക്കുന്ന ചർച്ച പകരക്കാരനായി എത്തിയ റാമോസ് മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിലും റൊണാൾഡോ ബെഞ്ചിൽ തന്നെ ഇരിക്കുമോ എന്നുള്ളതാണ്.
എന്നാൽ റൊണാൾഡോ ക്വാർട്ടർ ഫൈനലിലും ആദ്യ ഇലവനിൽ ഉണ്ടാവാൻ സാധ്യത ഇല്ലെന്നും പരിശീലകനായ സാന്റോസ് റാമോസിന് തന്നെ ക്വാർട്ടർ ഫൈനലിലെ ആദ്യ ഇലവനിൽ തന്നെ സ്ഥാനം നൽകുമെന്നുമാണ് ചില പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ക്വാർട്ടർ പോരാട്ടത്തിലും റോണോയ്ക്ക് ആദ്യ ഇലവനിൽ അവസരം ലഭിക്കില്ല.
പ്രീ ക്വാർട്ടറിൽ റോണോയെ ആദ്യ ഇലവനിൽ ഉള്പെടുത്തതിനെ പറ്റി പരിശീലകൻ സാൻറോസ് പറഞ്ഞത് റൊണാൾഡോയുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളില്ല എന്നും റൊണാൾഡോയാണ് ടീമിന്റെ നായകൻ എന്നുമാണ്. റാമോസും റൊണാൾഡോയും രണ്ട് രീതിയിലുള്ള താരങ്ങളാണ്. ഇന്നലത്തെ മത്സരത്തിന്റെ റാമോസിന്റെ രീതിയാണ് ഞങ്ങൾക്ക് വേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.