ഖത്തർ ലോകകപ്പിലെ ക്വാട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ ബ്രസീൽ ഇന്ന് ഇറങ്ങുകയാണ്. ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്നത്തെ മത്സരം വിജയിച്ചാൽ ബ്രസീലിന് ലോകകപ്പ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കാം.
ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാൽ സെമിഫൈനലിൽ അർജന്റീന- നെതർലാൻഡ് മത്സരത്തിലെ വിജയികളെ ആയിരിക്കും ബ്രസീലിനെ നേരിടേണ്ടി വരിക. ക്രൊയേഷ്യക്കെതിരായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് ഇറങ്ങും മുമ്പേ ബ്രസീൽ ടീമിന്റെ പരിക്കുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കൂടുതൽ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബ്രസീൽ ഇന്ന് ക്രൊയേഷ്യയെ നേരിടുമ്പോൾ ബ്രസീൽ നിരയിൽ പ്രതിരോധ താരമായ അലക്സ് സാൻഡ്രോ ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ അലക്സ് സാൻഡ്രോ പരിശീലനം ആരംഭിച്ചിട്ടുണ്ട് .എങ്കിലും താരത്തിന്റെ പരിക്ക് ഭേദമായിട്ടില്ല.
താരം പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാത്തത് കൊണ്ട് തന്നെ താരത്തെ ക്രോയേഷ്യയ്ക്കെതിരെ ഇറക്കേണ്ട എന്ന് തീരുമാനത്തിൽ തന്നെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ. സാൻഡ്രോയ്ക്കേറ്റ പരിക്ക് നെയ്മറിനും ഡാനിലേയിക്കും ഏറ്റ പരിക്കിൽ നിന്ന് അല്പം വ്യത്യസ്തമാണ് എന്നും അതിനാൽ തന്നെ താരത്തിന് പൂർണ്ണ ആരോഗ്യം കൈവരിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി വേണ്ടിവരും എന്നാണ് പരിശീലകൻ ടിറ്റെ പറഞ്ഞത്.
അതേസമയം സാൻഡ്രോ ഇല്ല എങ്കിലും റയൽ മാഡ്രിഡ് താരം എദർ മിലിറ്റാവോ ഇന്നും ആദ്യ ഇലവനിലെത്തും. ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിൽ മിലിറ്റാവോ തന്നെയാണ് സാൻഡ്രോയ്ക്ക് പകരക്കാരനായി ഇറങ്ങിയത്. പ്രീ ക്വാർട്ടറിൽ ഇറങ്ങിയത് പോലെ ഡാനിലോ റൈറ്റ് ബാക്ക് ആയും മിലിറ്റവോ ലെഫ്റ്റ് ബാക്ക് ആയും കളത്തിൽ ഇറങ്ങും.