തുടർച്ചയായ 8 മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം കരുത്തരായ മുംബൈ സിറ്റി എഫ്സിയോട് അടിയറവ് പറഞ്ഞിരുന്നു. സീസണിലിത് വരെ ഒരു ഒരു പരാജയം പോലും രുചിക്കാത്ത മുംബൈ സിറ്റി എഫ്സിയുടെ അപരാജിത കുതിപ്പ് തടയാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയിരുന്നു.
മുംബൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾക്ക് മുംബൈ മുന്നിട്ട് നിന്നിരുന്നു. നാലാം മിനുട്ടിൽ തന്നെ മുൻ ബ്ലാസ്റ്റേഴ്‌സ് താരം ജോർജെ പെരയ്ര ഡയസാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ തിരിച്ചടി നൽകിയത്. പത്താം മിനുട്ടിൽ ഗ്രെഗ് സ്റ്റീവാർട്ടും പതിനാറാം മിനുട്ടിൽ ബിപിൻ സിങ്ങും ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി. 22 മിനുട്ടിൽ ഡയസ് വീണ്ടും വല കുലുക്കി ആദ്യ 25 മിനുട്ടിനുള്ളിൽ തന്നെ മത്സരം 4 – 0 എന്ന നിലയിലാക്കി.
രണ്ടാം പകുതിയിലും മുംബൈ ഗോളടി തുടരാത്തത് ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന്റെ ആഴം കുറച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിൽ ലെസ്കോവിച്ചിന്റെയും സന്ദീപ് സിംഗിന്റെയും അഭാവവും മുന്നേറ്റ നിരയുടെ മോശം ഫോമും ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന് കാരണമായി.
ഇപ്പോഴിതാ മുംബൈയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം പരാജയത്തിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. പരാജയത്തിന് കാരണം ആദ്യ 25 മിനുട്ട് ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആശാൻ.ആദ്യത്തെ 25 മിനിറ്റ് ആയിരുന്നു യഥാർത്ഥത്തിൽ വ്യത്യാസം എന്ന് കോച്ച് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ 25 മിനുട്ടിൽ തന്നെ നാലു ഗോളുകൾ വഴങ്ങിയിരുന്നുവെന്നും ആശാൻ പറഞ്ഞു.
ഒരു ടീമെന്ന നിലയിൽ ലീഗിലെ ഏറ്റവും മികച്ച ടീമിനെ നേരിടുമ്പോൾ കളി ആദ്യവിസിലോടെ ആരംഭിക്കുമെന്ന് അറിഞ്ഞിരിക്കണം എന്ന് ഇവാൻ പറഞ്ഞു. ഒരു ടീമെന്ന നിലയിൽ ഈ പ്രകടനം ദേഷ്യവും നിരാശയും ഉണ്ടാക്കുന്നു എന്ന് കോച്ച് പറഞ്ഞു. കളി തുടങ്ങാൻ 25 മിനിറ്റ് ആണെടുത്തത്. വലിയ മത്സരം ആകുമ്പോൾ അത് അനുവദിക്കാൻ ആകില്ല എന്നും ആശാൻ പറഞ്ഞു.