21 ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. യുവന്റസ്, ഇന്റർ മിലാൻ, ബാഴ്‌സ, പിഎസ്ജി, എസി മിലാൻ തുടങ്ങിയ ഇതിഹാസ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ ഇബ്ര കേരളത്തിലും പന്ത് തട്ടാനെത്തുന്നു എന്ന ആവേശ വാർത്ത കൂടി ഇപ്പോൾ പുറത്ത് വരികയാണ്.
കേരളാ ഫുട്ബാളിന്റെ മുഖമുദ്ര മാറ്റിയെഴുതാനൊരുങ്ങുന്ന കേരളാ സൂപ്പർ ലീഗിലേക്കാണ് ഇബ്ര കളിക്കാനെത്തുന്നത്. കഴിഞ്ഞ ദിവസം കേരളാ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ സംഘടകർ പുറത്ത് വിട്ടിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ കേരളത്തിൽ ഒരുങ്ങുന്ന ഫ്രാഞ്ചെസി ലീഗാണ് കേരള സൂപ്പർ ലീഗ്. കഴിഞ്ഞ വർഷം കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്എല്ലിന്റെ ഔദ്യോഗിക ലോഞ്ചിങ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടകർ ഇപ്പോൾ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടത്.
ഈ വർഷം ഓഗസ്റ്റിലായിരിക്കും കെഎസ്എല്ലിന്റെ ആദ്യ സീസൺ അരങ്ങേറുക. ഒരു ഫ്രാഞ്ചെസി ടീമിൽ 6 വിദേശ താരങ്ങളെ ഉൾപ്പെടുത്താനാവും. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, കൊച്ചി കലൂർ സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.
കേരളാ സൂപ്പർ ലീഗിൽ കളിയ്ക്കാൻ ഇബ്രയുമായി ചർച്ചകൾ നടത്തിയെന്നും അദ്ദേഹം സമ്മതം മൂളിയതായും കെഎസ്എൽ സിഇഓ മാത്യു ജോസഫ് അറിയിച്ചു. ഇബ്രയെ കൂടാതെ കക്ക, ബ്രസീൽ താരം ഹൾക്ക് എന്നിവരും സൂപ്പർ ലീഗിൽ പന്ത് തട്ടും.