ഐഎസ്എല്ലിലെ തെറ്റായ റഫറിങ്ങിനെതിരെ നേരത്തെതന്നെ പല ടീമുകളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നിരുന്നെങ്കിലും മോശം റഫറിങ് വലിയ രീതിയിൽ ചർച്ചയായത് കഴിഞ്ഞ സീസണിലാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്സിയും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് തന്റെ കളിക്കാരെയും കൂട്ടി കളം വിട്ടിരുന്നു.
ഇത് ഇന്ത്യൻ ഫുട്ബോളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. റഫറിയുടെ തെറ്റായ തീരുമാനത്തിനെതിരെ കൂടുതൽ പ്രതിഷേധങ്ങൾ ഈ സംഭവത്തിന് പിന്നാലെ ഉയരുകയുണ്ടായി. പക്ഷേ എഐഐഎഫ്എഫ് ഈ വിഷയത്തിൽ ഇവാൻ വുകമനോവിച്ചിനെതിരെയും കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ യുമാണ് നടപടിയെടുത്തത്.കേരള ബ്ലാസ്റ്റേഴ്‌സിന് പിഴയും ഇവാൻ വുകമനോവിച്ചിന് പിഴയ്ക്ക് പുറമെ വിലക്കും ഏർപ്പെടുത്തികൊണ്ട് എഐഎഫ്എഫ് റഫറിയുടെ ഭാഗത്തെ ന്യായികരിക്കുകയായിരുന്നു.
ഈ വിഷയം വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞത് അടുത്ത സീസൺ മുതൽ ഇന്ത്യൻ ഫുട്ബോളിൽ വാർ ലൈറ്റ് കൊണ്ട് വരുമെന്നാണ്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വാർ അല്ലെങ്കിലും അതിന്റെ ചെറിയ രൂപം അടുത്ത സീസൺ മുതൽ ഇന്ത്യയിൽ പരീക്ഷിക്കുമെന്നാണ് കഴിഞ്ഞ സീസണിൽ കല്യാൺ ചൗബേ പറഞ്ഞത്.
എന്നാൽ ഐഎസ്എല്ലിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇതുവരെ വാർ ലൈറ്റുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ഒരു അപ്ഡേറ്റും പുറത്ത് വന്നില്ല. ഇതോട് കൂടിയാണ് അന്ന് പ്രതിഷേധമുയർത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റിക്കാൻ വേണ്ടിയാണോ കല്യാൺ ചൗബേ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്നത്.