കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ലക്ഷ്യം വെച്ച് കൊണ്ടുള്ള എഐഎഫ്എഫിന്റെ നീക്കങ്ങൾ അവസാനിക്കുന്നില്ല. നേരത്തെ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിപ്പോയതിന്റെ ക്ലബ്ബിനും പരിശീലകനുമെതിരെ നടപടി സ്വീകരിച്ച എഐഎഫ്എഫ് വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ ലക്ഷ്യം വെച്ചിരിക്കുകയാണ്.
ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലെ സംഭവ വികാസങ്ങൾക്ക് ബ്ലാസ്റ്റേഴ്സിന്റെ യുവ പ്രതിരോധ താരം നവോച്ച സിംഗിനെ 3 മത്സരങ്ങളിലേക്ക് സസ്‌പെൻഡ് ചെയ്തരിക്കുകയാണ് എഐഎഫ്എഫ്. കൂടാതെ താരത്തിന് 20,000 രൂപ പിഴയും എഐഎഫ്എഫിന്റെ ഡിസിപ്ലിനറി കമ്മിറ്റി വിധിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് മത്സരത്തിന് തയാറെടുക്കുമ്പോഴാണ് എഐഎഫ്എഫിന്റെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്. ഇതോടെ ഒഡീഷയ്ക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ നവോച്ചയ്ക്ക് കളിക്കാനാവില്ല.
ഐഎസ്എല്ലിൽ ഇതിലും വലിയ കയ്യാങ്കളിയും ഫൗളും നടക്കുമ്പോഴാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ മാത്രമുള്ള ഇന്ത്യൻ ഫുട്ബാൾ തലവന്മാരുടെ ഈ നീക്കം.
കഴിഞ്ഞ സീസണിൽ ഇവാൻ വുകമനോവിച്ചിന് വിലക്ക് ഏർപ്പെടുത്തിയത് മൂലം ആദ്യ 4 കളിയിൽ ആശാന് ഡഗ്ഔട്ടിലിരുന്ന് ടീമിനെ നയിക്കാനായിരുന്നില്ല. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരത്തിന് മുന്നിൽ പ്ലേ ഓഫ് കളിക്കാനുള്ള അവസരവും എഐഎഫ്എഫ് നിഷേധിച്ചതോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കാൻ പാടില്ല എന്ന നയമാണ് ഇന്ത്യൻ ഫുട്ബോൾ തലവന്മാർക്കുള്ളത് എന്ന വിമർശനം രൂക്ഷമാണ്.