സീസണിൽ തോൽവിയറിയാതെ കുതിച്ചുവന്ന ഹൈദരാബാദ് എഫ്സിയെ അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സിനു തങ്ങളുടെ സീസണിലെ തിരിച്ചുവരവ് ആഘോഷിക്കാൻ രണ്ടാഴ്ച നീളുന്ന സമയമാണ് ലഭിച്ചിട്ടുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് അവസാനം കുറിക്കുമ്പോൾ എട്ടാം റൗണ്ട് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് കളിയില്ല എന്നത് ടീമിനും താരങ്ങൾക്കും വിശ്രമം നൽകുന്നതിന് സഹായകമാകുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം റൗണ്ട് പോരാട്ടങ്ങളിൽ ഡിസംബർ 4-ന് ജംഷഡ്പൂർ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഐഎസ്എൽ മത്സരം. അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെ ചില താരങ്ങൾ ഈയൊരു ഇടവേളയിൽ തങ്ങളുടെ വീട്ടിലേക്ക് മടങ്ങും.
ഇവാൻ കലിയൂഷ്നി ഒഴികെയുള്ള മറ്റു വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ്, അപോസ്‌റ്റോലാസ് ജിയാനു, മാർക്കോ ലെസ്‌കോവിച്, വിക്ടർ മോംഗിൽ എന്നിവരാണ് തങ്ങളുടെ നാട്ടിലേക്ക് മടങ്ങുക.
ജംഷഡ്പൂർ എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എവേ മത്സരത്തിനു ഒരാഴ്ച മുൻപ് താരങ്ങളെല്ലാം ടീമിനോടൊപ്പം വീണ്ടും ചേരും. എന്തായാലും സീസണിന്റെ തുടക്കത്തിൽ വീണുപോയ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ട് മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ സീസണിൽ കൈവിട്ടുപോയ കിരീടം ഇത്തവണ കൊമ്പൻമാർ നേടുമെന്ന പ്രതീക്ഷയാണുള്ളത്.