കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആകാംഷയോടെ ഉറ്റുനോക്കിയ വാർത്തയായിരുന്നു ഹോർമിപാം- പ്രീതം കോട്ടൽ സ്വാപ്പ് ഡീൽ. യുവ താരം ഹോർമിപാമിനെ കൊടുത്ത് പകരം മോഹൻ ബഗാനിൽ നിന്നും പ്രീതം കോട്ടലിനെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കത്തിനെതിരെ വലിയ പ്രതിഷേധം ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു.
ഇപ്പോഴിതാ, ആരാധകരുടെ പ്രതിഷേധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ ഈ സ്വാപ്പ് ഡീൽ അവസാന ഘട്ടത്തിലെത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഹാഫ് വെ ഫുട്ബാളിന്റെ റിപ്പോർട്ട് അനുസരിച്ച് ഹോർമി- പ്രീതം കോട്ടൽ സ്വാപ്പ് ഡീൽ ധാരണയിലെത്തി എന്നാണ്.
കരാർ ധാരണയിലെത്തിയതായും ഇനി പേപ്പർ വർക്കുകൾ മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് റിപോർട്ടുകൾ. അങ്ങനെയെങ്കിൽ അടുത്ത സീസണിൽ ഹോർമിപാം ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവില്ല. പകരം പ്രീതം കോട്ടൽ ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലുണ്ടാവുക.
ഹോർമിപാമിന് പുറമെ ട്രാൻഫർ ഫീയുടെ ഒരു ശതമാനവും നൽകിയാണ് ബ്ലാസ്റ്റേഴ്‌സ് ഈ ഡീലിൽ എത്തിയത്. അതായത് 22 കാരനായ ഹോർമിപാമിനെയും കൂടാതെ പണവും നൽകിയാണ് പ്രീതം കോട്ടൽ എന്ന 29 കാരനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
ഹോർമിപാമിന് പിന്നാലെ പ്രഭ്സുഖാൻ സിംഗ് ഗില്ലിനെയും വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നുണ്ട്. ഗില്ലിനെ ഈസ്റ്റ് ബംഗാളിന് വിൽക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം.