8 ടീമുകളായി ആരംഭിച്ച ഐഎസ്എല്ലിൽ ഇന്ന് 12 ടീമുകളുണ്ട്. പുതിയ ടീമുകൾ ഐഎസ്എൽ കളിക്കാനെത്തിയപ്പോൾ ചില ക്ലബ്ബുകൾക്ക് അവരുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. ഡൽഹി ഡൈനമോസ് ഒഡീഷാ എഫ്സിയായി റീ ബ്രാൻഡ് ചെയ്തപ്പോൾ ഐഎസ്എല്ലിൽ ആദ്യമായും അവസാനമായും പൂട്ടേണ്ടി വന്ന ക്ലബ്ബാണ് എഫ്സി പൂനെ സിറ്റി.
2014 ൽ ആരംഭിച്ച പൂനെ സിറ്റി 2019 ലാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെയാണ് അടച്ച് പൂട്ടലിന് കാരണം. കൂടാതെ ഫിഫയുടെ ട്രാൻസ്ഫർ ബാനും പൂനെ സിറ്റിയ്ക്ക് തിരിച്ചടിയായി.
പൂനെ അടച്ച് പൂട്ടിയപ്പോൾ പകരമെത്തിയ ഫ്രാഞ്ചെസിയാണ് ഹൈദ്രബാദ് എഫ്സി. എന്നാൽ ഹൈദരാബാദും ഇപ്പോൾ അടച്ച് പൂട്ടൽ ഭീഷണിയിലാണ്.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഹൈദരാബാദ് കടന്ന് പോകുന്നത്. പല താരങ്ങളും വേതനം ലഭിക്കാത്തതിന്റെ പേരിൽ ഇതിനോടകം ക്ലബ് വിട്ടിട്ടുണ്ട്. മറ്റു ചിലർ ക്ലബ് വിടാനുള്ള ഒരുക്കത്തിലുമാണ്.
താരങ്ങൾക്ക് മാത്രമല്ല, ക്ലബ് ജീവനക്കാർക്ക് പോലും മാസങ്ങളായി ശമ്പളം നൽകിയിട്ടുണ്ട്. ഇതിൽ ഒരു ജീവനക്കാരന്റെ ശസ്ത്രക്രിയയ്ക്കായി താരങ്ങൾ പണം സ്വരൂപിച്ച് നൽകിയതും ശമ്പളം കിട്ടാത്താ ജീവനക്കാർ താരങ്ങളെ ഭീഷണിപ്പെടുത്തിയതും ഇതിനോടകം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യങ്ങളാണ്. പണം കൊടുക്കാത്തതിന്റെ പേരിൽ ക്ലബിന് ഭക്ഷണം നൽകുന്ന ഏജൻസി പിന്മാറിയതും ഹോട്ടൽ ബിൽ നൽകാത്തതിന് ഹോട്ടൽ ഉടമ ഹൈദ്രബാദ് എഫ്സി ഉടമകൾക്കെതിരെ കേസ് കൊടുത്തതുമെല്ലാം ക്ലബ്ബിന്റെ സാമ്പത്തിക അവസ്ഥ വ്യക്തമാക്കുന്നതാണ്.