എടികെയും ബംഗളൂരു എഫ്സിയുമൊക്കെ ബ്ലാസ്റ്റേഴ്‌സിന്റെ ശത്രുക്കളാണ് അല്ലെങ്കിൽ ബദ്ധവൈരികളാണ് എന്ന് പറയാറുണ്ട്. എന്നാൽ ഇവരൊന്നും ബ്ലാസ്റ്റേഴ്‌സിന്റെ ശത്രുക്കളല്ല. കളിക്കളത്തിലെ മികച്ച എതിരാളികൾ മാത്രമാണിവർ. അതിൽ കൂടുതൽ ബ്ലാസ്റ്റേഴ്‌സിനെ പിന്നിൽ നിന്ന് കുത്തുന്ന എതിരാളികളായി ഇവരെ കാണേണ്ട ആവശ്യമില്ല.
കേരളാ ബ്ലാസ്റ്റേഴ്‌സിന് എംവിഡിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കൊച്ചി കോർപറേഷന്റെ വിനോദനികുതിയുമായി ബന്ധപ്പെട്ട നോട്ടീസ് കൂടി ലഭിക്കുന്നത്. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടികൾ നോട്ടീസിനെ രൂപത്തിൽ വരുമ്പോൾ ബ്ലാസ്റ്റേഴ്‌സിനെ സമ്മർദ്ധത്തിലാക്കാൻ ചില ശക്തികൾ ഗൂഢനീക്കങ്ങൾ നടത്തുന്നുണ്ട് എന്ന ആരോപണവും ശക്തമാവുന്നുണ്ട്.
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾക്ക് ക്ലബ് മാനേജ്‌മെന്റ്റ് വിനോദനികുതി നൽകണമെന്ന കൊച്ചി കോർപറേഷന്റെ കത്തിന് പിന്നിൽ ചില സംഘടനകളും വ്യക്തികളും പ്രവർത്തിച്ചു എന്ന ആരോപണം കൂടിയുണ്ട്.
കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രീ ടിക്കറ്റ് കിട്ടാത്ത സംഘടനകളും പൗരപ്രമുഖരും നടത്തിയ നീക്കമാണ് കൊച്ചി കോർപറേഷന്റെ നോട്ടീസെന്നും ചില ആരോപണങ്ങളുണ്ട്.
നേരത്തെ ബ്ലാസ്റ്റേഴ്‌സ് ചില പൗരപ്രമുഖർക്കും സംഘടനകൾക്കും ഫ്രീ ടിക്കറ്റുകൾ നൽകിയിരുന്നു. എന്നാൽ ഇത്തവണ അത്രത്തോളം ഫ്രീ ടിക്കറ്റുകൾ മാനേജ്മെന്റ് നൽകിയിരുന്നില്ല. ആരാധകരെ പരിഗണിച്ചും രണ്ട് വർഷം കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഫ്രീ ടിക്കറ്റുകൾ കുറച്ചത്. ഇത് ചിലരെ ബ്ലാസ്റ്റേഴ്‌സിനെതിരെ തിരിയാനുള്ള കാരണമാക്കി മാറ്റി എന്നാണ് വിവരം.