കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ടുപോയ കോപ്പ അമേരിക്ക കിരീട നഷ്ടത്തിന്റെ വേദന മറക്കാൻ നിങ്ങൾക്ക് ഇതാ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ തിളക്കം. ഒളിമ്പിക്സ് ഫുട്ബോൾ ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച ടീമുമായി എത്തിയ സ്പെയിനെ തന്നെ ഫൈനലിൽ മുട്ടുകുത്തിച്ചു കൊണ്ടായിരുന്നു കാനറികൾ ബ്രസീലിൽ പ്രതിഭകൾക്ക് ഇനിയുമിനിയും പഞ്ഞമില്ല എന്ന് വീണ്ടും തെളിയിച്ചത്.
കളിയുടെ സാധാരണ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ നിന്ന് മത്സരം അധിക സമയത്തേക്ക് നീങ്ങിയപ്പോൾ കാനറികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു. ബ്രസീലിൻറെ യുവനിര വിജയിക്കുവാൻ ഉറപ്പിച്ചു തന്നെയാണ് കളിച്ചത്. തങ്ങൾക്കു സമ്മർദങ്ങളിൽ തകർന്നു പോവാൻ കഴിയില്ല എന്ന് അവർ തെളിയിക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മാത്യുസ് കുൻഹ ആണ് ബ്രസീലിന് ലീഡ് നൽകിയപ്പോൾ . രണ്ടാം പകുതിയിൽ സ്പെയിൻ തിരിച്ചടിച്ചു. 60ആം മിനുട്ടിൽ ഒയർസബാലിന്റെ വോളിയാണ് സ്പെയിന് സമനില നൽകിയത്.
മത്സരം അധിക സമയത്തേക്ക് നീങ്ങിയപ്പോൾ ബാഴ്സലോണ റഷ്യയിലേക്കു തൂക്കി വിറ്റ മാൽക്കം ഒരു തകർപ്പൻ ഇടം കാലൻ ഷോട്ടിലൂടെ തെളിയിച്ചുകഴിഞ്ഞു എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചാലും ഫുട്ബോൾ ഭൂപടത്തിൽ നിന്നും കാനറികളുടെ കയ്യൊപ്പു പതിഞ്ഞവൻ ഒരിക്കലും മാഞ്ഞുപോകില്ലെന്ന്.
- ബ്രസീലിന്റെ ഭാവി വാഗ്ദാനം ഇറ്റലിയിലേക്ക് പറക്കുന്നു
- പെലെയ്ക്കും നെയ്മറിനും പിൻഗാമിയെ കണ്ടെത്തി ബ്രസീലിയൻ ക്ലബ്ബ് സാന്റോസ്
തൻറെ കരിയറിലെ അവസാന മേജർ ടൂർണമെൻറ് നയിച്ച അവരുടെ നായകൻ ഡാനി ആൽവസിന് വളരെ മനോഹരമായ ഒരു യാത്രയയപ്പ് നൽകുവാൻ ബ്രസീലിന്റെ യുവ പോരാളികൾക്ക് കഴിഞ്ഞു. അവസരങ്ങൾ തുലച്ചില്ലായിരുന്നുവെങ്കിൽ ബ്രസീലിന് മത്സരം അധിക സമയത്തേക്ക് നീട്ടേണ്ടി വരുമായിരുന്നില്ല.
പരാജയത്തിന്റെ ഗർത്തത്തിൽനിന്നും വിജയത്തിൻറെ ആകാശത്തേക്ക് കുതിക്കുവാൻ ബ്രസീലിന് അധികം സമയമൊന്നും വേണ്ട. തുടർച്ചയായി രണ്ടാം ഒളിമ്പിക് സ്വർണമെഡൽ ആണ് അവർ നേടുന്നത് കോപ്പ അമേരിക്ക ടൂർണ്ണമെൻറ് ഫൈനലിൽ വീണു പോയ പരാജയത്തിന്റെ നിരാശയുടെ പടുകുഴിയിൽ നിന്നും ആയിരുന്നു ഒളിമ്പിക് വിജയത്തിൻറെ ആകാശത്തേക്ക് ഒരു ഫീനിക്സ് പക്ഷിയെ പോലെ കാനറികൾ ചിറകടിച്ചു പറന്നുയർന്നത്.
ഇതുകൊണ്ടൊക്കെ തന്നെയാണ് ഫുട്ബോൾ ഭൂപടത്തിൽ എന്നും ബ്രസീലിന് അവരുടേതായ വേറിട്ട ഒരു വ്യക്തിത്വവും സ്ഥാനവും ഉണ്ടെന്ന് പറയുന്നത്.