ഐഎസ്എല്ലിൽ പൊതുവെ ജർമൻ കളിക്കാരുടെ എണ്ണം കുറവാണ്. നിരവധി സ്പാനിഷ് താരങ്ങളും ബ്രസീലിയൻ താരങ്ങളും ബൂട്ട് കെട്ടിയ ഐഎസ്എല്ലിൽ ആകെ വിരലിലെണ്ണാവുന്ന ജർമൻ കളിക്കാർ മാത്രമേ കളിച്ചിട്ടുള്ളു. അത്തരത്തിലൊരു താരമാണ് ജൂലിയസ് ഡക്കർ.
2022-23 സീസണിൽ ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കളിച്ച താരമാണ് ഡക്കർ. ആ സീസണിൽ ചെന്നൈയിന് വേണ്ടി ഐഎസ്എല്ലിലും ഡ്യുറൻഡ് കപ്പിലും സൂപർ കപ്പിലുമായി 28 മത്സരങ്ങളിൽ നിന്നും 3 ഗോളും അഞ്ച് അസിസ്റ്റുമാണ് താരം സ്വന്തം പേരിലാക്കിയത്.
കഴിഞ്ഞ സീസൺ അവസാനത്തോടെ ചെന്നൈയിൻ വിട്ട താരം പിന്നീട് പോയത് ജന്മനാടായ ജർമനിയിലെ നാലാം ഡിവിഷൻ ക്ലബായ ടിഎസ്വി ഹാവെൽസിലാണ്. ഇവിടെ ഗംഭീര പ്രകടനമാണ് താരം നടത്തിയത്. 28 മത്സരങ്ങളിൽ നിന്നും 8 ഗോളും 4 അസിസ്റ്റുമാണ് ഈ ഡിഫൻസീവ് മിഡ്ഫീൽഡർ സ്വന്തമാക്കിയത്.
ക്ലബ്ബിന്റെ ടോപ് സ്കോററാണ് 28 കാരനായ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ എന്നതാണ് ഏറ്റവും ശ്രദ്ധേയകരം. കൂടാതെ ക്ലബ്ബിന്റെ ടോപ് അസിസ്റ്ററിൽ രണ്ടാം സ്ഥാനത്താണ് താരം. ഇത്തരത്തിൽ മികച്ച പ്രകടനമാണ് താരം ജർമൻ ക്ലബിന് വേണ്ടി കാഴ്ച്ച വെച്ചത്.
ഈ സീസൺ അവസാനത്തോടെ താരത്തിന്റെ കരാർ ജർമൻ ക്ലബ്ബുമായി അവസാനിക്കും. അതിനാൽ താരത്തെ ചെന്നൈയിൻ മടക്കി കൊണ്ടുവരുമോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.