ഐഎസ്എല്ലിന്റെ പത്താം എഡിഷന്റെ ഫൈനൽ പോരാട്ടത്തിന് നാളെ കൊൽക്കത്ത സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. സീസണിലെ കരുത്തരായ മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാനുമാണ് അവസാന അങ്കത്തിൽ പോരാടുന്നത്. ഇതിനിടയിൽ ഒരു വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഐഎസ്എൽ ‘ഗോട്ട്’.
ഐഎസ്എല്ലിലെ സൂപ്പർ പരിശീലകൻ അന്റോണിയോ ലൂപസ് ഹബാസാണ് നാളെത്തെ മത്സരത്തോടെ തന്റെ പരിശീലന വേഷത്തോട് വിട പറയാനൊരുങ്ങുന്നത്. ഐഎസ്എല്ലിൽ 3 കിരീടങ്ങൾ നേടിയ ഒരേയൊരു പരിശീലകനാണ് ഹബാസ്. എന്ത് കൊണ്ടും ഗോട്ട് വിശേഷണത്തിന് അർഹനായ വ്യക്തിയാണദ്ദേഹം.
2014 മുതൽ 2016 വരെയും 2019-20 സീസണിലും എടികെയെ പരിശീലിപ്പിച്ച ഹബാസ് രണ്ട് തവണ അവരെ കിരീട ജേതാക്കളാക്കി. ഈ സീസണിൽ യുവാൻ ഫെറാണ്ടോയെ പുറത്താക്കിയതോടെയാണ് ക്ലബ്ബിന്റെ ടെക്നിക്കൽ ഡയറക്ടറായ ഹബാസ് വീണ്ടും പരിശീലക ചുമതല ഏറ്റെടുക്കുന്നത്.
നിർണായക ഘട്ടത്തിൽ ടീമിനെ ഏറ്റെടുത്ത ഹബാസ് മോഹൻ ബഗാനെ ഐഎസ്എൽ ഷീൽഡ് ജേതാക്കളാക്കുകയും ഐഎസ്എൽ ഫൈനൽ ടിക്കറ്റ് നേടിക്കൊടുക്കയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന അദ്ദേഹം ഫൈനലിന് ശേഷം പരിശീലക കുപ്പായം അഴിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു കിരീടത്തിലൂടെ തന്റെ പരിശീലക വേഷം അഴിക്കാനായിരിക്കും ഈ 66 കാരൻ ശ്രമിക്കുക. മോഹൻ ബഗാൻ ആരാധകരും അത് തന്നെയാണ് ആഗ്രഹിക്കുന്നതും.