കാത്തിരിപ്പിനൊടുവിൽ ഐഎസ്എൽ ഒമ്പതാം എഡിഷന് നാളെ കൊച്ചിയിൽ തുടക്കമാവും. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സും കൊൽക്കത്തൻ വമ്പൻമാരുമായ ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടനമത്സരം. കഴിഞ്ഞ സീസണിൽ ഫൈനലിൽ വീണതിന്റെ വേദന ഇത്തവണ കിരീടം നേടി മറക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ആദ്യമത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇലവനെ കുറിച്ചുള്ള സൂചനകളും പുറത്ത് വരികയാണ്.
നിലവിൽ പരിക്കിന്റെ പ്രശ്നം ബ്ലാസ്റ്റേഴ്‌സിനെ അലട്ടുന്നില്ല എന്നത് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് ആശ്വാസം നൽകുന്നുണ്ട്. വിയറ്റ്നാമിനെതിരെയുള്ള സൗഹൃദമത്സരത്തിൽ പരിക്കേറ്റ മലയാളി താരം സഹൽ അബ്ദുൽ സമദ് ഫിറ്റ്നസ് വീണ്ടെടുത്തു എന്നുള്ളത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിന് ആശ്വാസം നൽകുന്ന വാർത്തയാണ്.
ഗോൾ കൂടാരത്തിന് മുന്നിൽ കഴിഞ്ഞ സീസണിലെ ഗോൾഡൻ ഗ്ലൗ ജേതാവ് പ്രഭ്സുഖാൻ സിങ് ഗിൽ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഓപ്ഷൻ. ഖബ്ര, ലെസ്‌കോവിച്ച്, ഹോർമിപം, ജെസ്സൽ എന്ന ശക്തമായ ബാക്ക് ലൈൻ തന്നെയായിരിക്കും നാളെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പ്രതിരോധമതിൽ തീർക്കുക.
ഈ സീസണിൽ ടീമിലെത്തിയ ഇവാൻ കലിയുഷ്നി, പൂട്ടിയ എന്നിവർ സെൻട്രൽ മിഡ്‌ഫീൽഡർമാരുടെ ജോലി നിർവഹിക്കുമ്പോൾ സഹലും ലൂണയും ഇരുവിങ്ങുകളിൽ സ്ഥാനം ഉറപ്പിക്കും.
ഒരു ഫോറിൻ താരത്തെയും ഒരു ഇന്ത്യൻ താരത്തെയും ഇറക്കിയായിരിക്കും ഇവാന്റെ 4-4-2 ശൈലിയിലെ ആക്രമണനിര. ഗ്രീക്ക് താരം ഡയമന്തകോസും മലയാളി താരം കെപി രാഹുലും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിൽ ഇറങ്ങും.