സാഫ് ചാമ്പ്യൻഷിപ്പിൽ ബുധനാഴ്ച നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിവന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഭാഗത്ത് തെറ്റില്ലയെന്നും വേണ്ടിവന്നാൽ ഇനിയും ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുമെന്നും പരിശീലകൻ ട്വീറ്റ് ചെയ്തു.
എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇന്ത്യ പാക്കിസ്ഥാനെ ബുധനാഴ്ച ബംഗളുരുവിൽ വീഴ്ത്തിയത്. മത്സരത്തിൽ 45 മിനിറ്റിൽ പാക്കിസ്ഥാൻ താരം ഇഖ്ബാല്‍ ത്രോ ചെയ്യാന്‍ ശ്രമിക്കവെ ലൈനിനടുത്തുനിന്ന സ്റ്റിമാച്ച് താരത്തില്‍ നിന്ന് പന്ത് തട്ടിപ്പറിച്ച് കൈയ്യില്‍ വെച്ചതിനാണ് പരിശീലകൻ ചുവപ്പ് കാർഡ് കണ്ടത്.
“‘ഇന്നലെയുണ്ടായ സംഭവത്തെത്തുടര്‍ന്ന് നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം. ഞാനൊരു യോദ്ധാവാണ്. ഗ്രൗണ്ടില്‍ നീതീകരിക്കാനാവാത്ത തീരുമാനങ്ങളുണ്ടായാല്‍ എന്റെ കുട്ടികളെ സംരക്ഷിക്കാനായി ഞാനിനിയും ഇത്തരം കാര്യങ്ങള്‍ ചെയ്യും’- സ്റ്റിമാച്ച് കുറിച്ചു.”
മത്സരത്തിൽ മൂന്ന് ഗോൾ നേടി ഹാട്രിക്ക് തികച്ച സുനിൽ ഛേത്രിയാണ് മത്സരത്തിലെ ഹീറോ. ഇന്ത്യക്കായി നാലാം ഗോൾ നേടിയത് ഉദാന്ത സിംഗാണ്. ജൂൺ 21ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.