പുതിയ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരം കളിക്കാനിറങ്ങിയ എഫ്സി ഗോവക്ക് സിനിമയെ വെല്ലുന്ന ക്ലൈമാക്സ് സമ്മാനിച്ച് 33-വയസുകാരനായ സ്പാനിഷ് മിഡ്‌ഫീൽഡർ എഡു ബെഡിയ.
മത്സരം തീരാൻ വെറും സെക്കന്റുകൾ മാത്രം അവശേഷിക്കേ ലോങ്ങ്‌റേഞ്ച് ഫ്രീകിക്ക് ഗോളിലൂടെയാണ് എഡു ബെഡിയ പരിശീലകൻ കാർലോസ് പെനയുടെ എഫ്സി ഗോവക്ക് വിലപ്പെട്ട മൂന്നു പോയന്റുകൾ നേടുന്ന വിജയഗോൾ സമ്മാനിച്ചത്.
അൽവരോ വസ്കസിനെ പോലെയുള്ള വിദേശ താരങ്ങളെ മുന്നിൽ നിർത്തി ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് കളി തുടങ്ങിയ എഫ്സി ഗോവയാണ് ആദ്യ ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ അൽവരോ വസ്കസ് നൽകിയ പന്ത് വളരെ കൃത്യമായി വലയിലെത്തിച്ചുകൊണ്ട് ക്യാപ്റ്റൻ ബ്രാൻഡൻ ഫെർണാണ്ടസ് ആദ്യ ഗോൾ നേടി.
ആദ്യ പകുതി ലീഡുമായി കളം വിട്ട എഫ്സി ഗോവക്കെതിരെ മലയാളി താരം വിപി സുഹൈർ വിദേശ താരം ക്ലീറ്റൻ സിൽവ എന്നിവർ ഈസ്റ്റ് ബംഗാളിന് വേണ്ടി ആദ്യം മുതൽക്കേ തന്നെ ആക്രമിച്ചു കളിച്ചിരുന്നു.
രണ്ടാം പകുതിയിൽ ജെറി നീട്ടിനൽകിയ പന്ത് ഗോൾകീപ്പറെ മറികടന്നുകൊണ്ട് വലയിലെത്തിക്കാൻ ശ്രമിക്കുന്ന വിപി സുഹൈറിനെ എഫ്സി ഗോവ ഗോൾകീപ്പർ ധീരജ് സിങ് ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു, പെനാൽറ്റി കിക്കെടുത്ത ക്ലീറ്റൻ സിൽവ വളരെ മനോഹരമായി വലയിലെത്തിച്ചുകൊണ്ട്സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആരാധകരെ ആവേശത്തിലേക്കുയർത്തി.
എന്നാൽ മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച നിമിഷത്തിൽ, കളി കഴിയാൻ വിരലിലെണ്ണാവുന്ന സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ഏകദേശം മധ്യവരക്കടുത്ത് നിന്നും ലഭിച്ച ഫ്രീകിക്ക് ക്രോസ് ചെയ്ത എഡു ബെഡിയ നൽകിയ പന്ത് ഗോവയുടെയും ഈസ്റ്റ് ബംഗാൾ താരങ്ങളുടെയും ഇടയിലൂടെ വലയിൽ പതിക്കുമ്പോൾ ഡഗ്ഔടിനടുത്ത് സ്പാനിഷ് മാസ്റ്റർ ക്ലാസ്സ് താരം എഡു ബെഡിയ ആഘോഷം തുടങ്ങിയിരുന്നു.
ഇതോടെ 3-4 സെക്കന്റുകൾക്കപ്പുറം കളി അവസാനിക്കുമ്പോൾ അവസാനം വരെ പൊരുതി നേടിയെടുത്ത എവേ വിജയവുമായാണ് ഗോവക്കാർ നാട്ടിലേക്ക് മടങ്ങുന്നത്. ഐഎസ്എല്ലിലെ അടുത്ത മത്സരത്തിൽ നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് vs ഹൈദരാബാദ് എന്നിവർ തമ്മിലാണ് പോരാട്ടം.