ഏറെ വർഷങ്ങൾക്ക് ശേഷം കേരള മണ്ണിലേക്ക് സന്തോഷ് ട്രോഫി കിരീടം എത്തിച്ച 2022-ലെ കേരള സന്തോഷ് ട്രോഫി ടീം നായകനെ ആരും മറക്കില്ല. മലപ്പുറത്തിന്റെ മണ്ണിൽ വെച്ച് പരിശീലകൻ ബിനോ ജോർജിന് കീഴിൽ സ്വപ്ന സമാനമായ കുതിപ്പ് കേരള ടീം കാഴ്ച വെച്ചപ്പോൾ മുന്നിൽ നിന്ന് നയിച്ചത് ജിജോ ജോസഫ് എന്ന കപ്പിത്താനായിരുന്നു.
സന്തോഷ് ട്രോഫി കിരീട നേട്ടത്തിന്റെ ആഘോഷങ്ങൾക്ക് ശേഷം ജിജോ ജോസഫ് എന്ന നായകനെ കുറിച്ചുള്ള ട്രാൻസ്ഫർ റൂമറുകളായിരുന്നു പിന്നീട് ഉയർന്നു കേട്ടത്. കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ക്ലബ്ബുകളിലേക്ക് താരം എത്തുമെന്ന തരത്തിൽ നിരവധി വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെയും ജിജോ ജോസഫ് ഒരു ക്ലബിന് വേണ്ടിയും സൈൻ ചെയ്തിട്ടില്ല.
സന്തോഷ് ട്രോഫി ടീം പരിശീലകനായ ബിനോ ജോർജ് ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തൻ വമ്പന്മാരായ ഇമാമി ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകനായി എത്തിയപ്പോൾ മലയാളി താരങ്ങളേറെയാണ് ബിനോ ജോർജ് ടീമിലെത്തിച്ചത്.
സന്തോഷ് ട്രോഫി ടീമിലെ മുന്നേറ്റ നിര ഹീറോയായ ടികെ ജെസിനെയും ബിനോ ഈസ്റ്റ് ബംഗാളിലെത്തിച്ചെന്നാണ് നിലവിലെ ശക്തമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം ബിനോ ജോർജിന്റെ വരവോടെ ഈസ്റ്റ് ബംഗാൾ ഫാൻസ് കാത്തിരുന്നത് ജിജോ ജോസഫ് ടീമിലെത്തണമെന്നാണ്. ജിജോ ജോസഫിനെ ടീമിലെത്തിക്കാൻ ഇമാമി ഈസ്റ്റ് ബംഗാൾ ശ്രമങ്ങൾ ശക്തമായി തന്നെ നടത്തിയിരുന്നു.
എന്നാൽ ട്രാൻസ്ഫർ ചർച്ചകളും റൂമറുകളല്ലാതെ ജിജോ ജോസഫിന്റെ ട്രാൻസ്ഫറിനെ കുറിച്ച് സൈൻ ചെയ്യുമെന്ന് ഉറപ്പുള്ള വാർത്തകളൊന്നും ലഭ്യമായില്ല. ഇപ്പോഴിതാ ജിജോ ജോസഫിന്റെ ഈസ്റ്റ് ബംഗാളിലേക്കുള്ള ട്രാൻസ്ഫറിനെ കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ അപ്ഡേറ്റ് നൽകിയിട്ടുണ്ട്.
ഇമാമി ഈസ്റ്റ് ബംഗാളിലേക്ക് ജിജോ ജോസഫ് വരുമോയെന്ന ചോദ്യത്തിന് ഇല്ല എന്നാണ് മാർക്കസ് നൽകിയ മറുപടി. കേരള ടീമിനെ സന്തോഷ് ട്രോഫി കിരീടം ചൂടിച്ച നായകൻ ജിജോ ജോസഫിനെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം സ്വന്തമാക്കണം എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആഗ്രഹിക്കുന്നത്.
എന്നാൽ ജിജോ ജോസഫ് ഏത് ക്ലബ്ബിൽ സൈൻ ചെയ്യുമെന്നതിനെ കുറിച്ച് നിലവിൽ വ്യക്തതയുള്ള ഉത്തരങ്ങളൊന്നും ലഭിക്കുന്നില്ലെന്നത് മറ്റൊരു യാഥാർഥ്യമാണ്. ജിജോ ജോസഫിനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ ചർച്ചകൾ അണിയറയിൽ ഗംഭീരമായി നടക്കുന്നില്ലെന്നതും വസ്തുത.