ജംഷഡ്പൂരിലെ ടാറ്റാ ജെആർഡി സ്പോർട്സ് കോംപ്ലക്സ്കിൽ നടന്ന അവസാന നിമിഷം വരെ വാശിയേറിയ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഗംഭീര തിരിച്ചുവരവ് നടത്തി ജോസഫ് ഗോമ്പാവൂവിന്റെ ഒഡിഷ എഫ്സി.
കനത്ത മഴ കാരണം ഏകദേശം ഒരു മണിക്കൂറോളം വൈകി ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം മത്സരത്തിൽ ഹോം ടീമായ ജംഷഡ്പൂർ എഫ്സിയാണ് ഒഡിഷയെ നേരിട്ടത്. നിറഞ്ഞുനിന്ന ഗാലറിയെ സാക്ഷിയാക്കി ജംഷഡ്പൂരിന്റെ ടച്ചോടെ മത്സരം ആരംഭിച്ചു.
ഹോം ഗ്രൗണ്ടിൽ ജംഷഡ്പൂർ എഫ്സി ആദ്യ മിനിട്ടുകളിൽ തന്നെ ഗോളടിച്ചു ഞെട്ടിച്ചു. ഒഡിഷ പ്രതിരോധത്തിന്റെ പാളിച്ച മുതലെടുത്തുകൊണ്ട് 3-മിനിറ്റിൽ ഡാനിയേൽ ചീമയിലൂടെയും 10-മിനിറ്റിൽ ബോറിസ് സിങ്ങിലൂടെയും ജംഷഡ്പൂർ എഫ്സി വല കുലുക്കി.
ആദ്യ 10 മിനിറ്റിൽ തന്നെ രണ്ട് ഗോൾ നേടിയ ജംഷഡ്പൂർ എഫ്സി മത്സരത്തിൽ ഗോൾമഴ ചാർതുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് കണ്ടത് ഒഡിഷയുടെ തിരിച്ചുവരവായിരുന്നു. ബോക്സിനു പുറത്തുനിന്നുമുള്ള ഷോട്ടിലൂടെ 17-മിനിറ്റിൽ ഡീഗോ മൗറിസിയോ ഒരു ഗോൾ ഒഡിഷക്ക് വേണ്ടി തിരിച്ചടിച്ചു.
പിന്നീട് മത്സരം 2-1 ന് ജംഷഡ്പൂർ എഫ്സി ഹോം വിജയം സ്വന്തമാക്കുമെന്ന തരത്തിൽ അവസാന നിമിഷങ്ങളിലേക്ക് അടുക്കവേ 88 മിനിറ്റിൽ രണ്ടാം ഗോളും ഐസക് സ്കോർ ചെയ്തതോടെ ഒഡിഷ സമനില നേടി.
രണ്ട് മിനിറ്റുകൾക്കപ്പുറം തന്റെ ഇരട്ടഗോളുമായ് 90-മിനിറ്റിൽ ഡീഗോ മൗറിസിയോ അവതരിക്കുമ്പോൾ ജംഷഡ്പൂർ എഫ്സിയുടെ സ്റ്റേഡിയത്തിലെ സ്കോർബോർഡിൽ 3-2 എന്ന നിലയിൽ വിജയം ഒഡിഷക്കാണെന്ന് തെളിഞ്ഞിരുന്നു.
ഇതോടെ തോൽവിയുറപ്പിച്ച മത്സരത്തിൽ തിരിച്ചുവരവ് നടത്തിയ ഒഡിഷ എഫ്സി വിലപ്പെട്ട മൂന്നു പോയന്റുകൾ നേടിയാണ് മടങ്ങുന്നത്. ഐഎസ്എല്ലിലെ അടുത്ത മത്സരത്തിൽ എഫ്സി ഗോവയും ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടും.