ഇന്നലെ ഐഎസ്എല്ലിൽ നടന്ന മുംബൈ സിറ്റി – കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഇന്നലത്തെ മത്സരഫലത്തേക്കാൾ ഏറെ ചർച്ചയായത് മത്സരത്തിലെ അടിപിടികളാണ്.
ഇന്നലെ പല തവണ മുംബൈ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് താരങ്ങളും കളത്തിൽ ഏറ്റുമുട്ടി. ബ്ലാസ്റ്റേഴ്‌സ് താരം പ്രീതം കോട്ടലിന്റെ കഴുത്ത് ഞെരിക്കുന്ന മുംബൈ താരത്തിന്റെ വീഡിയോയടക്കം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ്.
കളിക്കളത്തിൽ ഇത്തരത്തിൽ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടാറുണ്ടെങ്കിലും അവർക്കെതിരെയൊക്കെ മാച്ച് റഫറിമാരും സംഘാടകരും കടുത്ത നടപടി സ്വീകരിക്കാറുണ്ട്. എന്നാൽ ഇവിടെ കളത്തിലെ കയ്യാങ്കളിക്ക് ഐഎസ്എൽ അധികൃതർ തന്നെ ഗ്രീൻ സിഗ്നൽ കാണിക്കുകയാണ്.
ഇന്നലെത്തെ ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരത്തിന് പിന്നാലെ ഐഎസ്എൽ തങ്ങളുടെ ഒഫീഷ്യൽ യൂട്യൂബ് പേജിൽ പങ്ക് വെച്ചത് ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം കൊമ്പ്കോർക്കുന്ന വീഡിയോയാണ്. മറ്റു ലീഗ് അതോറിറ്റികൾ തങ്ങളുടെ ലീഗിലെ കയ്യാങ്കളിക്ക് കടുത്ത നടപടി സ്വീകരിക്കുമ്പോഴാണ് ഐഎസ്എൽ അധികൃതർ കയ്യാങ്കളിയ്ക്ക് ഔദ്യോഗികമായി പ്രോത്സാഹനം നൽകുന്നത്.
ഐഎസ്എൽ യൂട്യൂബിൽ പങ്ക് വെച്ച ഈ വീഡിയോയ്ക്ക് താഴെ ‘മുംബൈയേ കൊച്ചിയിൽ കിട്ടുമെന്നും’ പക വീട്ടുമെന്നും ചില ബ്ലാസ്റ്റേഴ്‌സ് ആരാധകർ കമന്റ്റ് ചെയ്യുന്നുണ്ട്. ഇത് തന്നെയാണ് ഐഎസ്എൽ അധികൃതർ ലക്ഷ്യമിടുന്നതും. ഇനി കളത്തിൽ ആര് മരിച്ചു വീണാലും സാരമില്ല ഇതൊക്കെ ആരാധകർ ഏറ്റെടുത്ത് അവർ തമ്മിൽ ഒരു വൈര്യം ഉണ്ടായി അടുത്ത ഹോം മത്സരത്തിൽ ആളുകൾ നിറയണം എന്ന് മാത്രമേ ഐഎസ്എൽ സംഘാടകർക്കുള്ളൂ.