സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ഷില്ലോങ്ങിനെതിരെ വിജയിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് ജംഷദ്പൂരിനോടും നോർത്ത് ഈസ്റ്റിനോടും പരാജയപ്പെട്ട് സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താവുകയായിരുന്നു.
സൂപ്പർ കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ആരാധകരിൽ ചിലർ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഗൗരവത്തോടെയല്ല ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിനെ കണ്ടതെന്നും അതിന്റെ ഫലമാണ് ആദ്യഘട്ടത്തിൽ തന്നെ പുറത്താകേണ്ടി വന്നത് എന്നുമാണ് ചില ആരാധകരുടെ വിമർശനം. ആരാധകരുടെ ഈ വിമർശനങ്ങളെ ശരിവെക്കുന്നതായിരുന്നു സൂപ്പർ കപ്പിന് ശേഷമുള്ള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പ്രസ്താവന.
സൂപ്പർ കപ്പ് കളിച്ച ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നതായിരുന്നു ആശാന്റെ പ്രതികരണം. കൂടാതെ വരാനിരിക്കുന്നത് 10 വലിയ മത്സരങ്ങൾ ആയിരിക്കുമെന്നും ഇവാൻ ആശാൻ പറഞ്ഞിരുന്നു.
ആശാന്റെ ഈ പ്രസ്താവനകളിൽ നിന്ന് ആശാന്റെ ലക്ഷ്യവും വ്യക്തമാവുകയാണ്. സൂപ്പർ കപ്പല്ല മറിച്ച് സൂപ്പർ ലീഗ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യമെന്ന് ഇവാൻ ആശാൻ പരോക്ഷമായി പറയുന്നു.
സൂപ്പർ ലീഗിൽ ഇനി വരാനുള്ളത് വലിയ 10 മത്സരങ്ങളാണ്. ആ മത്സരങ്ങൾക്ക് മുമ്പ് സൂപ്പർ കപ്പ് കളിച്ച് ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്ന ആശ്വാസവാക്ക് ആശാൻ പറയുമ്പോൾ ആശാൻ പ്രാധാന്യം നൽകുന്നത് ഐഎസ്എൽ കിരീടം തന്നെയാണെന്ന് വ്യക്തം.