കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്സി നാളെ ബെംഗളൂരു എഫ്സിയെ നേരിടാനൊരുങ്ങുകയാണ്. നാളെ ബെംഗളുരൂവിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന പ്ലേ ഓഫ് പോരാട്ടത്തിൽ വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് സെമിഫൈനലിലെത്താം. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകൾക്കും ആവശ്യമില്ല.
നാളെ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുമ്പോൾ ഇവാൻ ആശാൻ നേരിടുന്ന പ്രധാന വെല്ലുവിളി അവസാന ലീഗ് മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചത് മൂലം സസ്പെൻഷനിലായ ഇവാൻ കലിയുഷിനിയാണ്. സമീപ കാലത്തായി അത്ര അഗ്രസീവ് ഒന്നുമല്ലാത്ത കലിയുഷ്‌നി, പക്ഷെ ആശാന്റെ ആദ്യ ഇലവനിൽ സാന്നിധ്യമാണ്.
സീസണിൽ മോശം തുടക്കം നടത്തിയെങ്കിലും 2023 കലണ്ടർ വർഷത്തിൽ ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെ മുന്നേറുന്ന ബംഗളുരു എഫ്സിയെ തളയ്ക്കണമെങ്കിൽ മധ്യനിരയിൽ തന്നെ അവരുടെ നീക്കങ്ങളുടെ മുനയൊടിക്കേണ്ടതുണ്ട്. അവിടെയാണ് കലിയുഷ്‌നിയുടെ ആവശ്യകത. കലിയുഷ്‌നിയ്ക്ക് പകരം വിക്ടർ മോങ്കിലിനെ മധ്യനിരയിലേക്ക് കൊണ്ട് വരാമെങ്കിലും മോങ്കിലിനെ ആദ്യ ഇലവനിൽ ഇറക്കാനുള്ള സാധ്യത കാണുന്നില്ല.
സീസണിൽ ഒരിക്കൽ പോലും മോങ്കിൽ മധ്യനിരയിൽ നിന്ന് സ്റ്റാർട്ട് ചെയ്തിട്ടില്ല. പ്ലേഓഫിൽ പരീക്ഷണങ്ങൾ ഉണ്ടാവില്ല എന്നത് ആശാൻ നേരത്തെ വ്യകത്മാക്കിയതിനാൽ മധ്യനിരയിൽ മോങ്കിലിനെ ഇറക്കി പരീക്ഷണം നടത്താതെ ലൂണയെ തന്നെയായിരിക്കും ആശാൻ കളിപ്പിക്കുക. നേരത്തെ ലൂണ സെൻട്രൽ മിഡ്ഫീൽഡ് റോളിൽ സ്റ്റാർട്ട് ചെയ്തിരുന്നു എന്നുള്ളതും ഒരു മുൻതൂക്കമാണ്.ലൂണ മധ്യനിരയിലേക്ക് വരുമ്പോൾ ദിമിത്രി ഡയമന്തക്കോസിനൊപ്പം അപോസ്റ്റലസ് ജിയാനു സ്റ്റാർട്ട് ചെയ്യും.
ഗോൾ വലയ്ക്ക് മുന്നിൽ പ്രഭ്സുഖാൻ സിങ് ഗില്ലും സെന്റർ ബാക്ക് പൊസിഷനുകളിൽ ലെസ്‌കോ, ഹോർമി സഖ്യവും രണ്ട് വിങ്ങുകളിലായി നിഷൂ കുമാറും ജെസ്സലും തന്നെയിരിക്കും ആശാന്റെ ആദ്യ ഇലവനിൽ ഉണ്ടാവുക. ലൂണ- ജീക്സണ് സെൻട്രൽ മിഡ്ഫീൽഡ് സഖ്യത്തിനൊപ്പം ഇരു വിങ്ങുകളിൽ ഒന്നിൽ മലയാളി താരം രാഹുൽ കെപി ഉണ്ടാവും. മറ്റൊരു വിങ്ങിൽ സഹലോ, ബ്രൈസ് മിറാൻഡയെയോ ആയിരിക്കും ആശാൻ ഇറക്കുക. മുന്നേറ്റ നിരയിൽ ഡയമന്തക്കോസും സെക്കന്റ് സ്‌ട്രൈക്കറായി ജിയാനുവും ഇറങ്ങും.