ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ടീമിന്റെ എട്ടാമത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് മൂന്ന് ഗോളിന്റെ സമനിലയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ഹോം സ്റ്റേഡിയത്തിൽ വച്ച് വഴങ്ങിയത്. ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ചെന്നൈയിൻ എഫ്സി ലീഡ് എടുത്തെങ്കിലും തിരിച്ചടിച്ച കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിന് അടുത്ത് വരെ എത്തി.
കേരള ബ്ലാസ്റ്റേഴ്സ് ടീമിനുവേണ്ടി മത്സരത്തിലൂടെ നീളം മികച്ച പ്രകടനം നടത്തിയ നായകൻ അഡ്രിയൻ ലൂണ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് മത്സരം കളിച്ചതെന്ന് മത്സരശേഷം പരിശീലകനായ ഇവാൻ വെളിപ്പെടുത്തി. രണ്ടുദിവസമായി പനി കാരണം ബുദ്ധിമുട്ടിയ അഡ്രിയാൻ ലൂണ മത്സരത്തിൽ കളിക്കാൻ കാണിച്ച മെന്റാലിറ്റി വിലമതിക്കാനാവാത്തതാണ് എന്നും ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.
“അവസാന രണ്ട് ദിവസമായി അഡ്രിയാൻ ലൂണ പനിയുടെ പിടിയിലാണ്. ഇത് കാരണം കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു പരിശീലന സെഷൻ ലൂണക്ക് നഷ്ടമായി, എന്നിരുന്നാലും ഇത്രയും അധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടും മത്സരത്തിൽ അവസാനം വരെ കളിക്കാൻ കാണിച്ച ലൂണയുടെ മെന്റാലിറ്റി വിലമതിക്കാനാവാത്തതാണ്. ” – ഇവാൻ ആശാൻ പറഞ്ഞു.
ചെന്നൈയിൻ എഫ്സിയോട് സമനില വഴങ്ങിയെങ്കിലും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ ബ്ലാസ്റ്റേഴ്സിനായി. കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ രണ്ട് മത്സരങ്ങൾ കുറവ് കളിച്ച എഫ്സി ഗോവയാണ് ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ഡിസംബർ മൂന്നിന് നടക്കുന്ന അടുത്ത മത്സരത്തിൽ എഫ് സി ഗോവയെ അവരുടെ തട്ടകത്തിൽ വച്ചാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.