കളിക്കളത്തിൽ ഇത് വരെ ഒരു കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എന്നാൽ ആരാധകർ വിചാരിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം കിട്ടുമോ? പറഞ്ഞ് വരുന്നത് പ്രമുഖ സ്പോർട്ട്സ് മാനേജ്‌മെന്റ് ടീമായ ഡീപോർട്ടസ് ആൻഡ് ഫിനാൻസാസ് അവതരിപ്പിക്കുന്ന ട്വിറ്റർ ലോകകപ്പിനെ കുറിച്ചാണ്.
സോഷ്യൽ മീഡിയ വഴി ക്ലബുകളുടെ ആരാധകരെ കേന്ദ്രീകരിച്ചു നടത്തുന്ന ടൂർണമെന്റ് മാതൃകയിലുള്ള പ്രവർത്തനമാണ് ട്വിറ്റർ ലോകകപ്പ്. വോട്ടെടുപ്പിലൂടെയാണ് ടീമുകളുടെ വിജയ പരാജയം നിർണയിക്കുക. അതിനാൽ ട്വിറ്റർ വേൾഡ് കപ്പ് ആരാധകരുടെ പോരാട്ടമാണ്.
കഴിഞ്ഞ സീസണിലെ ട്വിറ്റർ വേൾഡ് കപ്പിൽ ഇന്ത്യയിലെ ഐപിഎൽ ക്ലബായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ട്വിറ്റർ ലോകകപ്പിൽ വിജയികളായത്. അതിനു മുൻപ് തുർക്കിഷ് ക്ലബായ ഫെനർബാഷെ ആയിരുന്നു ചാമ്പ്യന്മാർ.
ഇത്തവണത്തെ ട്വിറ്റർ ലോകകപ്പിനായി ഡീപോർട്ടസ് ആൻഡ് ഫിനാൻസാസ് ഗ്രൂപ്പ് ഘട്ടത്തിന്റെ നറുക്കെടുപ്പ് പൂർത്തിയാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡി യിൽ ഇടം പിടിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മാഞ്ചസ്റ്റർ സിറ്റി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ എന്നിവക്ക് പുറമെ ബ്രസീലിയൻ ഫുട്ബോൾ ക്ലബായ ബോട്ടഫോഗോയും കൊളംബിയൻ ക്ലബായ മില്ലോനാറിയോസുമാണുള്ളത്.
ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബുകളെ മാത്രമാണ് ട്വിറ്റർ ലോകകപ്പിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിൽ നിന്നും ഫുട്ബോൾ ക്ലബായി കേരളാ ബ്ലാസ്റ്റേഴ്‌സ് മാത്രമാണ് ലോകകപ്പിന് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ഇന്ത്യയിൽ നിന്നുള്ള ഐപിഎൽ ടീമുകളും വിവിധ ഗ്രൂപ്പുകളിലുണ്ട്. ഐപിഎൽ ക്ലബുകളായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നിവരാണ് വിവിധ ഗ്രൂപ്പുകളിളിലുള്ളത്.