മുംബൈ സിറ്റി എഫ്സിയുമായുള്ള നിർണ്ണായകമായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ മോശം പ്രകടനത്തിൽ വീണ നാല് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടതിന് പിന്നാലെ നിരവധി വിമർശനങ്ങളും മറ്റും ഉയരുന്നുണ്ട്.
പരിക്ക് കാരണം ടീമിൽ ഇല്ലാതിരുന്ന ക്രോയേഷ്യൻ ഡിഫെൻഡർ മാർക്കോ ലെസ്‌കോവിചിന്റെ അഭാവമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് എന്ന് അഭിപ്രായപ്പെടുന്നവർ നിരവധിയാണ്.
എന്നാൽ ലെസ്‌കോവിചിന്റെ അഭാവം ഒരു ഒഴികഴിവായി ഉപയോഗിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്. മുംബൈ സിറ്റിക്കെതിരായ മത്സരം പരാജയപ്പെട്ടതിനു ശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇത് ഒരു ഒഴികഴിവായി ഉപയോഗിക്കാം, പക്ഷേ ഒരു പരിശീലകനെന്ന നിലയിൽ ഞാൻ ഈ കാര്യങ്ങൾ അങ്ങനെ നോക്കികാണുന്നില്ല, ഞങ്ങൾക്ക് കളിക്കാരുണ്ട്, അതിനാൽ ആരെങ്കിലും ഇല്ലെങ്കിൽ മറ്റ് കളിക്കാരെ പകരമിറക്കി കളിക്കണം. ഇതാണ് ഫുട്ബോൾ, ഏകദേശം ഞങ്ങളുടെ സ്‌ക്വാഡിൽ 25 കളിക്കാരോളമുണ്ട് .”
” ‘ഒരു കളിക്കാരൻ കളിക്കാനില്ലെങ്കിൽ പിന്നെ എന്താണ് ചെയ്യുക? എന്ന് എല്ലായ്‌പ്പോഴും ഒരു സംസാരമുണ്ടാകും. ഇല്ല! ഇത് ഒരു വിശദാംശം മാത്രമാണ്, ഞാൻ ആ കാര്യങ്ങളിൽ വിശ്വസിക്കുന്നില്ല. ഓരോ കളിക്കാരനും അവൻ കളിച്ചാലും ഇല്ലെങ്കിലും തയ്യാറായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.”
“അവൻ കളിക്കുകയാണെങ്കിൽ, ചില ജോലികളോട് പ്രതികരിക്കാൻ തയ്യാറായിരിക്കണം. കളിക്കുന്നില്ലെങ്കിൽ, കളിക്കാൻ അവസരം ലഭിക്കുന്ന നിമിഷം തന്റെ ഗുണങ്ങൾ പ്രകടിപ്പിക്കാൻ അവൻ തയ്യാറായിരിക്കണം.
“ഇത് ഫുട്‌ബോളാണ്, ‘ഞങ്ങൾക്ക് ഈ ഒരു കളിക്കാരനെ നഷ്ടമായി’ എന്നതുപോലുള്ള കാര്യങ്ങൾ ഞാൻ ഒരിക്കലും ഉപയോഗിക്കില്ല, ഇല്ല! അത് എന്റെ ശൈലിയല്ല. അവർക്ക് പകരം വയ്ക്കാൻ ഞങ്ങൾക്ക് മതിയായ കളിക്കാർ ഉണ്ട്.” – ഇവാൻ ആശാൻ പറഞ്ഞു.
നിലവിൽ പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഇനി ജനുവരി 22-നാണ് മത്സരം. എഫ്സി ഗോവയെ അവരുടെ മൈതാനത്ത് വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.