തുടർച്ചയായ 3 പരാജയങ്ങൾക്ക് പിന്നാലെ അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിൽ അഴിച്ചു പണികളുണ്ടാവുമെന്ന് സൂചനകൾ. ലെഫ്റ്റ് ബാക്കിൽ നായകൻ ജെസ്സൽ, സെന്റർ ബാക്കുകളായി ലെസ്‌കോവിച്ച്, ഹോർമിപാം, റൈറ്റ് ബാക്കായി കാബ്ര എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആദ്യ 3 മത്സരങ്ങളിലും ഇറക്കിയത്. എന്നാൽ മുംബൈയ്ക്കെതിരായ നാലാം മത്സരത്തിൽ സെന്റർ ബാക്കായി ഹോർമിപാമിനെ പുറത്തിരുത്തി പകരം വിക്ടർ മോങ്കിലിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്.
എന്നാൽ നാലാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് പരാജയം തന്നെയായിരുന്നു ഫലം. ഹോർമിപാമിനെ പുറത്തിരുത്തി വിക്ടർ മോങ്കിലിനെ ആദ്യ ഇലവനിലേക്ക് കൊണ്ട് വന്നത് വലിയ മാറ്റങ്ങൾക്ക് കാരണമായില്ല. അതിനാൽ നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ഹോർമിപാം തിരിച്ചെത്താനുള്ള സാധ്യതകളുണ്ട്. ഹോർമിപാം അല്ലെങ്കിൽ ബിജോയ് വർഗീസ് എന്നിവരിൽ ആരെങ്കിലും ഒരാളായിരിക്കും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുക.
ഹോർമിപാം അല്ലെങ്കിൽ ബിജോയ് ഇതിൽ ഏതെങ്കിലും ഇന്ത്യൻ താരത്തെ പ്രതിരോധ നിരയിലേക്ക് കൊണ്ട് വന്നാൽ മുന്നേറ്റ നിരയിൽ കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഒരു വിദേശതാരത്തെ കൂടി ഉൾപ്പെടുത്താൻ എന്നുള്ളത് ബ്ലാസ്റ്റേഴ്‌സിന് അഡ്വാന്റേജാണ്.
പ്രതിരോധ നിരയിൽ സെന്റർ ബാക്ക് പൊസിഷനെക്കാൾ തലവേദന നായകൻ ജെസ്സലിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ജെസ്സലിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം ഉണ്ടായിട്ടില്ല. ലെഫ്റ്റ് ബാക്കിൽ മികച്ച പ്രതിരോധം തീർക്കാനോ ലെഫ്റ്റ് ബാക്കിലൂടെ മുന്നേറി മികച്ച അക്രമണമോ നടത്താൻ ജെസ്സലിന് സാധിച്ചിട്ടില്ല. ഇനിയും നായകനെന്ന പേരിൽ ജെസ്സലിനെ തന്നെ ആശ്രയിക്കുന്നത് ടീമിന്റെ പ്രകടനത്തെ മൊത്തത്തിൽ ബാധിക്കും.
അതിനാൽ തന്നെ ജെസ്സലിന് പകരം ലെഫ്റ്റ് ബാക്കിലേക്ക് അടുത്ത മത്സരത്തിൽ പുതിയ താരം വന്നേക്കും. ആദ്യ ഇലവനിൽ അവസരം കാത്ത് നിൽക്കുന്ന നിശൂ കുമാർ നോർത്ത് ഈസ്റ്റിനെതിരെ കളിച്ചേക്കും. കൂടാതെ സന്ദീപ് സിങ്ങും ആദ്യ ഇലവനിലേക്ക് വരാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ സീസണിന്റെ അവസാനം സന്ദീപ് സിങ് ലെഫ്റ്റ് ബാക്ക് പൊസിഷൻ കൈകാര്യം ചെയ്തിരുന്നു. അന്ന് മികച്ച പ്രകടനം കാഴ്ച്ച വെച്ച സന്ദീപ് സിങ് ചിലപ്പോൾ ജെസ്സലിന് പകരം ടീമിന്റെ ലെഫ്റ്റ് ബാക്കായി എത്താനും അല്ലെങ്കിൽ ഹോർമിപാമിന് പകരം സെന്റർ ബാക്കായി എത്താനും സാധ്യതകളുണ്ട്.