ഐഎസ്എല്ലിന്റെ പത്താം സീസണ് സെപ്റ്റംബർ 21 തുടക്കമാവുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഉൽഘാടന മത്സരം. ഉൽഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബദ്ധവൈരികളായ ബംഗളൂരു എഫ്സിയെയാണ് നേരിടുന്നത് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ പ്രധാനമായും മൂന്നു വെല്ലുവിളികളെ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വരും. ആ മൂന്നു വെല്ലുവിളികൾ ഏതാണെന്ന് പരിശോധിക്കാം.
എതിരാളികൾ ബംഗളൂരു
കഴിഞ്ഞ സീസണിൽ ബദ്ധവൈരികളായ ബംഗളൂരു എഫ് സിക്കെതിരായുള്ള മത്സരത്തിലാണ് റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കളം വിടുന്നത്.പിന്നീട് സൂപ്പർ കപ്പിലും ഡ്യുറണ്ട് കപ്പിലും ബംഗളൂരു എഫ് സി യെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടെങ്കിലും വിജയം സ്വന്തമാക്കാനായില്ല. കണക്കുകളിൽ ബംഗളൂരു എഫ് സി തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനെക്കാൾ മുൻ പന്തിയിൽ ഉള്ളത്. ഇത്തരത്തിൽ കരുത്തുറ്റ ഒരു ടീമിനെ ആദ്യ മത്സരത്തിൽ തന്നെ നേരിടുക എന്നത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഒരു സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണ്.
ഇവാൻ വുകമനോവിച്ചിന്റെ വിലക്ക്
ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിന് ഇവാൻ ആശാൻ കളം വിട്ടപ്പോൾ പത്ത് മത്സരങ്ങളിലേക്കാണ് എഐഎഫ്എഫ് ആശാന് വിലക്കെർപ്പെടുത്തിയത്.ഇതിൽ ആറ് മത്സരങ്ങൾ കഴിഞ്ഞതിനാൽ ഇനിയുള്ള നാല് മത്സരങ്ങളിൽ കൂടി ഇവാൻ ആശാന് വിലക്കുണ്ട്.ഐ എസ് എൽ ആദ്യ നാല് മത്സരങ്ങളിൽ കൂടി ആശാന് വിലക്കുണ്ട്. അതിനാൽ കൊച്ചിയിൽ ബംഗളൂരു എഫ് സി യെ നേരിടുന്ന ആദ്യ മത്സരത്തിൽ സൈഡ് ലൈനിലിരുന്ന് തന്ത്രങ്ങൾ മെനയാൻ ഇവാൻ ആശാൻ ഉണ്ടാകില്ല എന്നുള്ളതും ബ്ലാസ്റ്റേഴ്‌സിന്റെ തല വേദനയാണ്.
ഡയമന്തകോസിന്റെ പരിക്ക്
ഇഷാൻ പണ്ഡിത, ക്വമിപെപ്ര, എന്നീ പുതിയ സ്ട്രൈക്കർമാർ ബ്ലാസ്റ്റേഴ്‌സിൽ എത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്ട്രൈക്കറായ ദിമിത്രി ഡയമന്തക്കോസിന്റെ പരിക്ക് ബ്ലാസ്റ്റേഴ്‌സിനെ വലയ്ക്കും. താരത്തിന് രണ്ട് മാസത്തോളം വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ. ബംഗളൂരു എഫ് സി ക്കെതിരായുള്ള ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് ദിമിയുടെ പരിക്ക് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണ്.