കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച തിരിച്ച് വരവെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിനാണ് ഇന്നലെ കൊച്ചി സാക്ഷ്യം വഹിച്ചത്. ആദ്യ 20 മിനുട്ടിൽ തന്നെ 2 ഗോളുകൾക്ക് പിറകിലായ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ 4 ഗോളുകളാണ് ഗോവയുടെ വലയിലേക്ക് നിറച്ചത്. ഡൈസുകെ തുടക്കം കുറിച്ച ഗോൾ വേട്ട ദിമിയുടെ ഡബിളിൽ തന്നെ വിജയം ഉറപ്പിച്ചതാണ്. ബ്ലാസ്റ്റേഴ്സിന്റെ ലിത്വാനിയൻ നായകൻ ചേർനിച്ച് കൂടി വെടി പൊട്ടിച്ചതോടെ ഗോവയുടെ ശവക്കല്ലറയ്ക്ക് കൊമ്പന്മാർ ആണിയടിക്കുകയിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച തിരിച്ച് വരവ് വിജയം നേടിയിട്ടും അത് നേരിട്ട് കാണാൻ നല്ലൊരു വിഭാഗം ആരാധകർക്കും അവസരം ലഭിച്ചില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം എന്നും 25000 ത്തിന് മുകളിൽ രേഖപ്പെടുത്താറുള്ള കൊച്ചിയിലെ അറ്റൻഡൻസ് ഇന്നലെ ആകെ 18000 ത്തിൽ താഴെ മാത്രമായിരുന്നു.
തുടർച്ചയായ തോൽവിയും അവസാന ഹോം മത്സരത്തിൽ പഞ്ചാബിനോടേറ്റ പരാജയവുമെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിലേക്ക് ആരാധകരെ കുറച്ചു. ഇതോടെയാണ് ഹോം അറ്റൻഡൻസ് ഇന്നലെ കുറഞ്ഞത്. എന്നാൽ ഇന്നലെയാണ് ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ച് വരവ് നടത്തിയതും.
തുടർ തോൽവികളിൽ ടീമിനോടും ഇവാൻ ആശാനോടും ആരാധകരിൽ ചിലർക്ക് വിശ്വാസം നഷ്ടപ്പെട്ടതും ഹോം അറ്റൻഡൻസ് കുറയാൻ കാരണമായി. എന്തായാലും അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് വീണ്ടും മഞ്ഞപുതക്കുമെന്നുറപ്പ്.
അതെ സമയം മാർച്ച് രണ്ടിനാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ബെംഗളൂരു എഫ്സിയുമായി അവരുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ശേഷം മാർച്ച് 13 ന് മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം.