ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ബദ്ധവൈരികളാണ് എന്ന കാര്യം പറയേണ്ടതിലല്ലോ.. ഇരുവരും തമ്മിലെ ശത്രുതയ്ക്ക് വീര്യം വർധിച്ചത് കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ ബെംഗളൂരുവിന് അനുകൂലമായി റഫറി തെറ്റായ വിധി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ഇവാനും കൂട്ടരും കളം വിട്ടതോട് കൂടിയാണ്.
ഈ സീസൺ തുടക്കത്തിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് ആ മുറിവിന് അൽപം പരിഹാരം കണ്ടിരുന്നു. ഇപ്പോഴിതാ നാളെ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ശ്രീകണ്ടീരവയിൽ വെച്ച് ഏറ്റുമുട്ടുന്നതിന് മുന്നോടിയായി ബ്ലാസ്‌റ്റേഴ്‌സിനെ ഏത് വിധേയേനയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ബെംഗളൂരു ആരാധകർക്കുള്ളത്.
കളത്തിൽ പോരാട്ടം നടക്കുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടാറുള്ളത്.എന്നാൽ കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്സി അവരുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ബ്ലാസ്റ്റേഴ്‌സ് കളം വിട്ട വീഡിയോ പോസ്റ്റ് ചെയ്ത് ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ്നെതിരെ സുനിൽ ഛേത്രി നേടുന്ന ഫ്രീകിക്ക് ഗോളാണ് അവർ പുറത്ത് വിട്ടിട്ടുള്ളത്. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയിമറിൽ കിലിയൻ മർഫി പറയുന്ന ഡയലോഗും അവർ അതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ചിലർ കരഞ്ഞു, ചിലർ മിണ്ടാതെ ഇരുന്നു, ഞാൻ മരണവും ഈ ലോകത്തിന്റെ ഡിസ്ട്രോയറുമായി എന്നുള്ള ഡയലോഗാണ് അവർ കൂട്ടിച്ചേർത്തിട്ടുള്ളത്.
എന്നാൽ ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സും ഔദ്യോഗികമായി ബെംഗളൂരുവിനെ ഊക്കിയിരുന്നു. സുനിൽ ഛേത്രി വിവാദ ഗോൾ നേടുന്ന വിഡിയോയ്‌ക്കൊപ്പം വാത്സല്യം സിനിമയിലെ മമ്മൂട്ടിയുടെ പ്രസിദ്ധമായ ‘ മനുഷ്യനാവാടോ ആദ്യം, എന്നിട്ടുണ്ടാക്ക് നിലയും വിലയും, അല്ലാതെ സൂത്രത്തിൽ ഉണ്ടാക്കുകയല്ല വേണ്ടത് എന്ന ശബ്ദ സകലവും ചേർത്ത് ഛേത്രിയെയും കൂട്ടരെയും ട്രോളുകയും ആദ്യ പാദത്തിൽ ലൂണ നേടിയ ഗോളും ചേർത്താണ് ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിന് മറുപടി നൽകിയത്.
ഔദ്യോഗിക ഹാൻഡിലുകളിൽ പരസ്പരം ട്രോളി ഇരുവരും സ്‌കോർ ബോർഡ് 1-1 ആക്കിയെങ്കിലും ബംഗളുരുവിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പൊങ്കാലയിടുകയാണ്. ബെംഗളൂരു ആരാധകരും തിരിച്ച് പൊങ്കാലയിടുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയ പവറിൽ മുന്നിലുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് പൊങ്കാലയുടെ കാര്യത്തിൽ ബംഗളുരു ആരാധകർക്ക് മുട്ടിനിൽക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.