കേരള ബ്ലാസ്റ്റേഴ്‌സിന് ഇതു തുടർച്ചയായ നാലാം വിജയം. ഇന്നലെ ജംഷദ്പൂരിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളബ്ലാസ്റ്റേഴ്‌സ് ജംഷദ്പൂർ എഫ് സി യെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഡിമിത്രി ഡയമന്തകോസാണ് ഗോൾ നേടുന്നത്.
പിന്നീട് മത്സരത്തിൽ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്‌സിനോ, ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കാൻ ജംഷദ്പൂർ എഫ് സിക്കോ സാധിക്കാതെ വന്നതോടെ മത്സരം 1-0 എന്ന നിലയിൽ അവസാന വിസിൽ മുഴക്കത്തോടെ അവസാനിക്കുകയായിരുന്നു. ഈ വിജയത്തോടെ എട്ട് മത്സരങ്ങളിൽ പതിനഞ്ചു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
ബാംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളികൾ. ഡിസംബർ പതിനൊന്നിന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂരുവും തമ്മിലുള്ള മത്സരം. ഈ മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന താരമാണ് മുൻ ബ്ലാസ്റ്റേഴ്‌സ് നായകനും നിലവിൽ ബാംഗ്ലൂർ എഫ് സി താരവുമായ സന്ദേശ് ജിങ്കൻ.
ആ കാത്തിരിപ്പ് അയാളോടുള്ള സ്നേഹമല്ല, മറിച്ച് അതൊരു പ്രതികാരമാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സും എ ടി കെ മോഹൻബഗാനും തമ്മിലുള്ള മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിനെ അപമാനിച്ചു കൊണ്ടുള്ള ജിങ്കന്റെ പ്രസ്താവന ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാനിടയില്ല. അത് വലിയ രീതിയിൽ വിവാദമായപ്പോൾ പിന്നീട് അദ്ദേഹം മാപ്പുമായി രംഗത്ത് വന്നെങ്കിലും ജിങ്കന്റെ സമീപനം ആരാധകരിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.
പതിനൊന്നാം തിയ്യതി കേരള ബ്ലാസ്റ്റേഴ്‌സും ബാംഗ്ളൂരുവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ സന്ദേശ് ജിങ്കനെതിരെ വ്യാപാകമായ പ്രതിഷേധം നടത്താനാണ് കേരളാബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നീക്കം. നേരത്തെ ബ്ലാസ്റ്റേഴ്സിനെ ചൊറിഞ്ഞ മുൻ ചെന്നൈയിൻ പരിശീലകൻ മാർക്കോ മാറ്റരാസിക്കെതിരെ കൊച്ചിയിൽ ആരാധകർ നടത്തിയ പ്രതിഷേധം വലിയ രീതിയിൽ ചർച്ചയായിരുന്നു.