ഐഎസ്എൽ പ്ലേ ഓഫിൽ ബംഗളുരു എഫ്സിയുമായുള്ള മത്സരത്തിൽ നടന്ന സംഭവവികാസങ്ങളിൽ എഐഎഫ്എഫ് ചുമത്തിയ പിഴയ്ക്കും വിലക്കിനുമെതിരെ ബ്ലാസ്റ്റേഴ്‌സ് നൽകിയ അപ്പീൽ ദിവസങ്ങൾക്കു മുമ്പാണ് എഐഎഫ്എഫ് തള്ളിയത്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടതിന് ക്ലബിന് നാല് കോടിയും പരിശീലകൻ ഇവാൻ വുകമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും എഐഎഫ്എഫിന്റെ അച്ചടക്ക കമ്മിറ്റി വിധിച്ചത്.
ഈ ശിക്ഷയിൽ നിന്ന് ഇളവ് തേടിയാണ് ബ്ലാസ്റ്റേഴ്‌സ് അപ്പീൽ സമർപ്പിച്ചത്. എന്നാൽ ഈ അപ്പീൽ തള്ളിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പിഴയോ ഇവാന്റെ മത്സരവിലക്കോ കുറയുകയില്ല.
അപ്പീൽ തള്ളിയതോടെ ബ്ലാസ്റ്റേഴ്‌സ് 4 കോടി തന്നെ പിഴ അടക്കണം. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ നീക്കങ്ങളെ കാര്യമായി ബാധിച്ചേക്കും. ഐഎസ്എല്ലിൽ ക്ലബ്ബുകൾക്കൊന്നും വലിയ സാമ്പത്തിക ലാഭം ഇല്ലാത്ത സാഹചര്യത്തിൽ 4 കോടി എന്നത് ബ്ലാസ്റ്റേഴ്‌സിന് വലിയ തുകയാണ്. അതിനാൽ അടുത്ത സീസണ് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട പല വമ്പന്മാരെയും ഈ സാമ്പത്തിക പ്രതിസന്ധി കാരണം ബ്ലാസ്റ്റേഴ്‌സിന് കൈ വിടേണ്ടി വരും.
ഇതിനേക്കാൾ വലിയ തിരിച്ചടി ഇവാൻ വുകമാനോവിച്ചിന്റെ 10 മത്സരവിലക്കാണ്. സൂപ്പർ കപ്പിൽ 3 മത്സരങ്ങൾ കളിച്ചതോടെ പത്ത് ഏഴായി കുറഞ്ഞിട്ടുണ്ട്.ഇനി ബ്ലാസ്റ്റേഴ്‌സിന് ഈ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കണണെങ്കിൽ ഡ്യൂറണ്ട് കപ്പിൽ ഏഴു മത്സരങ്ങൾ കളിക്കണം.
ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ 4 മത്സരങ്ങൾ കളിക്കേണ്ടതിനാൽ ഇവാന്റെ വിലക്ക് 3 മത്സരമായി പിന്നെയും ചുരുങ്ങും. ഡ്യൂറണ്ട് കപ്പിൽ റിസേർവ് ടീമിനെ കളത്തിലിറക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിൽ ഏഴ് മത്സരം കളിക്കാൻ സാധ്യതയില്ല. അതിനാൽ അടുത്ത സീസൺ തുടക്കത്തിൽ ഇവാൻ ആശാന് 3 മത്സരമെങ്കിലും നഷ്ടമാവാൻ സാധ്യതയുണ്ട്. സീസൺ തുടക്കത്തിൽ തന്നെ പരിശീലകന് മത്സരങ്ങൾ നഷ്ടമാവുന്നത് ടീമിന്റെ പ്രകടനത്തെയും ബാധിക്കും.