ഇന്ത്യൻ സൂപ്പർ സീസണിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് ആവേശകരമായ മൂന്ന് ഗോളിന്റെ സമനില വഴങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ലീഡ് നേടിയ ചെന്നൈയിനെതിരെ തിരിച്ചുവരവ് നടത്തിയ കേരള ബ്ലാസ്റ്റേഴ്സിന് അവസാന നിമിഷങ്ങളിൽ വിജയിക്കാനുള്ള അവസരം ഉണ്ടായിരുന്നു.
മത്സരത്തിനിടെ ചെന്നൈയിൻ എഫ്സിയുടെ നായകനായ സെർബിയൻ സെന്റർ ബാക് ലാസർ സിർകോവിച് വഴങ്ങിയ ഫൗളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി താരമായ വിപിൻ മോഹനനെതിരെ പിന്നിൽ നിന്നും മുട്ടുകാലുകൊണ്ട് ഇടിച്ചിട്ട ചെന്നൈ നായകനെതിരെ കാർഡ് പോലും എടുക്കാൻ റഫറി തയ്യാറായില്ല.
2014 ഫിഫ വേൾഡ് കപ്പിൽ നെയ്മർ ജൂനിയറിന് ലഭിച്ച മാരകമായ ഫൗളിനെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ചെന്നൈയിൻ നായകന്റെ ഫൗൾ. വിപിൻ മോഹനന്റെ പിന്നിൽ മുട്ടുകാൽ കൊണ്ട് ചെന്നൈയിൻ താരം ഇടിച്ചത് കണ്ടെങ്കിലും റഫറി മഞ്ഞകാർഡ് പോലും നൽകാൻ തയാറായില്ല, ഭാഗ്യവശാൽ ആണ് വിപിൻ മോഹനൻ പരിക്കുകൾ ലഭിക്കാതെ രക്ഷപ്പെട്ടത്. താരത്തിന് പരിക്ക് ലഭിക്കാവുന്ന ഫൗളായിരുന്നു ഇത്, മാത്രവുമല്ല റെഡ് കാർഡ് ലഭിക്കേണ്ട ഫൗളായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർക്കഥകൾ ആയി കൊണ്ടിരിക്കുന്ന റഫറിമാരുടെ തെറ്റുകൾ കേരള ബ്ലാസ്റ്റേഴ്സിന് നേരെയാണ് അധികം വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യൻ സൂപ്പർ ലീഗ് റഫറിയിങ്ങിനെതിരെ ഫിഫക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാതി നൽകിയതിന് ശേഷവും ബ്ലാസ്റ്റേഴ്സിനെതിരായ റഫറിമാരുടെ തീരുമാനങ്ങൾ നമ്മൾ ഈ സീസണിൽ സ്ഥിരമായി കാണുന്നതാണ്.