ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ബാംഗ്ലൂരുവിനെതീരായ മത്സരം റഫറിയുടെ പിഴവ് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചുകൊണ്ട് പാതിവഴിയിൽ കളി നിർത്തി പോയ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനും പരിശീലകനും പിന്നീട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വക ശിക്ഷ ലഭിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന് നാലു കോടി രൂപയാണ് പിഴ ചുമത്തിയത്. എന്നാൽ ഇതിനെതിരെ ലോക കായിക കോടതിയായ കോർട്ട് ഓഫ് ആർബിട്രേഷൻ സ്പോർട്സിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കേസ് നൽകിയിരുന്നു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ പിഴക്കെതിരെ സ്വിറ്റ്സർലാൻഡിലെ കായിക കോടതിയിൽ കേരള ബ്ലാസ്റ്റേഴ്സ് നൽകിയ കേസ് പരാജയപ്പെട്ടു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴയായി ചുമത്തിയ നാലു കോടി രൂപ രണ്ടാഴ്ചക്കകം ബ്ലാസ്റ്റേഴ്സ് നൽകണം.
മാത്രമല്ല കേസ് നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ചെലവായ തുകയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നൽകണമെന്നാണ് വിധി വന്നത്. ഇതോടെ സാമ്പത്തികമായും വമ്പൻ പ്രതിസന്ധിയിൽ വീണിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ താരങ്ങൾക്കായി നിരവധി തുക ചെലവഴിച്ച ബ്ലാസ്റ്റേഴ്സിന് നിലവിൽ വലിയൊരു തിരിച്ചടിയാണ് ലഭിച്ചത്.