ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ് ചൂണ്ടിക്കാണിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഒരു മത്സരത്തിൽ വിലക്കും 50,000 രൂപ പിഴയും കഴിഞ്ഞദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിധിച്ചിരുന്നു. റഫറിയിങ്ങിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ച ഇവാൻ ആശാന് ശിക്ഷകൾ നൽകാൻ മാത്രമാണ് അധികൃതർ ശ്രമിച്ചത്.ഒരു മിനി VAR പോലുമില്ലാത്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ റഫറിയിങ്ങിനെതിരെ തുടർച്ചയായ വിമർശനങ്ങളാണ് വരുന്നത്.
എന്തായാലും തുർക്കിഷ് ലീഗിൽ നടന്ന മത്സരത്തിലേക്കാണ് ലോക ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത്. അങ്കരഗുസു vs റിസസ്പോർ മത്സരം ഒരു ഗോളിന്റെ സമനിലയിലാണ് അവസാനിച്ചത്. ആവേശകരമായ മത്സരത്തിൽ ഓരോ റെഡ് കാർഡുകൾ വീതം റഫറി ഇരു ടീമിന് നേരെയും ചൂണ്ടി. മത്സരത്തിന്റെ തുടക്കത്തിൽ ഗോൾ നേടി ഹോം ടീമായ അങ്കരഗുസു ലീഡ് നേടി. ആദ്യപകുതി ഒരു ഗോൾ നേടി കളി അവസാനിപ്പിച്ച ഹോം ടീമിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ റെഡ് കാർഡ് ലഭിച്ചതോടെ പത്ത് പേരായി ചുരുങ്ങി.
10 പേരിലേക്ക് ചുരുങ്ങിയെങ്കിലും ഒരു ഗോൾ നേടി അവസാനം നിമിഷം വരെ പിടിച്ചുനിന്ന ഹോം ടീം വിജയം മണത്തിരുന്നു. 95 മിനിറ്റിൽ റിസസ്പോർ ടീം താരത്തിനും റെഡ് കാർഡ് ലഭിച്ചതോടെ ഇരു ടീമും പത്തു പേരിലേക്ക് ചുരുങ്ങി. എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 97 മിനിറ്റിൽ റിസസ്പോർ സമനില ഗോൾ തിരിച്ചടിച്ച് മത്സരം സമനിലയിൽ അവസാനിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഹോം ടീമായ അങ്കരഗുസുവിന്റെ ക്ലബ്ബ് പ്രസിഡന്റ് ഓടിവന്ന് മത്സരം നിയന്ത്രിച്ച റഫറിയുടെ മുഖത്തേക്ക് പഞ്ച് ചെയ്തത്.
പിന്നാലെ ടീം താരങ്ങളും ഒഫീഷ്യൽസും വന്നു വീണു കിടന്ന റഫറിയെ ചവിട്ടുകയും ഇടിക്കുകയും എല്ലാം ചെയ്തു. കാര്യമായ മർദ്ദനമേറ്റ റഫറിയുടെ മുഖത്തും പരിക്കുകളുണ്ട്. ഈ സംഭവത്തിന് പിന്നാലെ തുർക്കിഷ് ലീഗിലെ എല്ലാ മത്സരങ്ങളും താൽക്കാലത്തേക്ക് നിർത്തിവച്ചതായി ലീഗ് പ്രസിഡന്റ് അറിയിച്ചു. വിവാദമായ സംഭവത്തിന് പിന്നാലെ ശരിയായ നടപടികൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.